കൊച്ചി: കൊവിഡ് കാലത്ത് ഭവന വായ്‌പകൾക്ക് വൻ ഡിമാൻഡ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) ആദ്യ ഒമ്പതുമാസക്കാലത്ത് (ഏപ്രിൽ-ഡിസംബർ) ഭവന വായ്‌പകൾ 9.6 ശതമാനം ഉയർന്ന് 22.3 ലക്ഷം കോടി രൂപയിലെത്തിയെന്ന് ക്രെഡിറ്റ് ബ്യൂറോകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സി.ആർ.ഐ.എഫിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ചെറുകിട, ഇടത്തരം നഗരങ്ങളിലാണ് വായ്‌പകൾക്ക് ഡിമാൻഡ് വൻതോതിൽ കൂടിയത്. കൊവിഡ് വ്യാപനം രൂക്ഷമായ മെട്രോ നഗരങ്ങളെ കൈവിട്ട്, ചെറുനഗരങ്ങളിൽ ഒട്ടേറെപ്പേർ വീടുകൾ വാങ്ങാൻ താത്പര്യം കാട്ടിയതാണ് കാരണമെന്ന് ബാങ്കുകളും ചൂണ്ടിക്കാട്ടുന്നു. ചെലവ് കുറവുള്ള വീടുകൾക്കായിരുന്നു ഡിമാൻഡ് കൂടുതൽ. 2020 ഏപ്രിൽ-ഡിസംബറിലെ മൊത്തം ഭവന വായ്‌പകളിൽ 11.2 ശതമാനം മെട്രോ നഗരങ്ങളിലാണ്.
ഹൈദരാബാദ്, അഹമ്മദാബാദ് (11.3 ശതമാനം വീതം) എന്നിവയാണ് മെട്രോ നഗരങ്ങളിൽ ഏറ്റവുമധികം വളർന്നത്. കൊൽക്കത്ത (9.8 ശതമാനം), മുംബയ്, പൂനെ, ബംഗളൂരു (ഏഴ് ശതമാനം വീതം), ഡൽഹി (ആറ് ശതമാനം), ചെന്നൈ (നാല് ശതമാനം) എന്നിങ്ങനെയും വളർച്ചയുണ്ടായി. രണ്ടാംനിര നഗരങ്ങൾ ശരാശരി 13.3 ശതമാനവും ചെറു നഗരങ്ങൾ ശരാശരി 10.9 ശതമാനവും വളർച്ച കുറിച്ചു. പൊതുമേഖലാ ബാങ്കുകൾ വിതരണം ഉഷാറാക്കിയത് ഭവന വായ്‌പകളിലെ വളർച്ചയ്ക്ക് വഴിതെളിച്ചു.
ഡിസംബറിലെ കണക്കുപ്രകാരം ഏറ്റവും വലിയ അഞ്ച് പൊതുമേഖലാ ബാങ്കുകൾ ചേർന്ന് വിതരണം ചെയ്‌തത് ആ വർഷത്തെ മൊത്തം ഭവനവായ്‌പാ മൂല്യത്തിന്റെ 30 ശതമാനമാണ്. സ്വകാര്യ ബാങ്കുകളുടെ പങ്ക് 15 ശതമാനവും ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെ വിഹിതം 37 ശതമാനവുമാണ്.
തിരുവനന്തപുരവും മുന്നിൽ
ഭവന വായ്‌പകളുടെ വിതരണത്തിൽ നേട്ടംകുറിച്ച രണ്ടാംനിര നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് തിരുവനന്തപുരവുമുണ്ട്. 11.4 ശതമാനമാണ് അനന്തപുരിയുടെ വളർച്ച. 16 ശതമാനം വളർന്ന രാജ്‌കോട്ടാണ് രാജ്യത്ത് മുന്നിൽ. ഗുണ്ടൂർ (14.8 ശതമാനം), വിജയവാഡ (13.7 ശതമാനം), കോയമ്പത്തൂർ (11.3 ശതമാനം), ജയ്‌പൂർ (10.5 ശതമാനം) എന്നിങ്ങനെയും വളർന്നു.
ചെറു നഗരങ്ങളിൽ ആന്ധ്രയിലെ ചിറ്റൂർ 18.1 ശതമാനം വളർച്ച നേടി. വെസ്‌റ്റ് ഗോദാവരി (15.7 ശതമാനം), കരീംനഗർ (17.1 ശതമാനം), തിരുനെൽവേലി (13.2 ശതമാനം), ബറൂച്ച് (12.1 ശതമാനം), നോർത്ത് ഗോവ (10.4 ശതമാനം), ജൽഗാവ് (11.6 ശതമാനം) എന്നിങ്ങനെയും വളർച്ച കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |