തിരുവനന്തപുരം: കോൺഗ്രസിൽ ഗ്രൂപ്പിസം ഇല്ലാതാകാൻ പ്രവർത്തകർ നേതാക്കളെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിയിൽ സെമി കേഡർ സംവിധാനം നടപ്പാക്കുമെന്നും 'കേരളകൗമുദി'ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
തോൽവിയുടെ കാരണം തിരയുന്നതിനേക്കാൾ നല്ലത് പലരും ജയിച്ചതിന്റെ രഹസ്യം അന്വേഷിക്കുന്നതാണ്. എന്റെ മണ്ഡലത്തിൽ സംഘടനാ സംവിധാനം മാതൃകാപരമാക്കിയതാണ് ഞാൻ തുടർച്ചയായി ജയിക്കുന്നതിന്റെ രഹസ്യം. കോൺഗ്രസിലെ രണ്ടാംതലമുറ മിടുമിടുക്കരാണ്. അവരെ ഉപയോഗിക്കും. മുതിർന്നവരുടെ ഉപദേശങ്ങളും തേടും. എല്ലാം സംയോജിപ്പിച്ച് നല്ല മാറ്റം വരുത്താനാകും. അഭിമുഖത്തിൽ നിന്ന്:
? തലമുറമാറ്റമെന്ന നിലയിൽ താങ്കളുടെ സ്ഥാനലബ്ധിയിൽ പ്രവർത്തകർക്ക് പ്രതീക്ഷയുണ്ട്.
ആളുകളുടെ പ്രതീക്ഷ ഉയരുമ്പോൾ നമ്മുടെ ചുമലുകളിലെ ഭാരം വർദ്ധിക്കുകയാണ്. വല്ലാത്ത തകർച്ചയുണ്ടായപ്പോൾ പ്രവർത്തകരുടെ ആത്മവിശ്വാസം മങ്ങി. അതു വീണ്ടെടുക്കുകയാണ് ദൗത്യം. പുതിയ ശൈലിയിലൂടെ കാര്യങ്ങൾ ചെയ്യണം. അതിന് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നേതാക്കളുമായും രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായും ആലോചിക്കും. സംഘടനാ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എ.ഐ.സി.സിയാണ്. അശോക് ചവാൻ സമിതി ഈയാഴ്ച എത്തുകയോ ആശയവിനിമയം നടത്തുകയോ ചെയ്യും.
? ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നിട്ടും ഗ്രൂപ്പ് നേതൃത്വത്തെ വെല്ലുവിളിച്ച താങ്കൾക്ക് ഗ്രൂപ്പുകൾക്കതീതമായ പിന്തുണ കിട്ടി. പ്രവർത്തനവും ഗ്രൂപ്പുകൾക്ക് അതീതമാകുമോ.
ഗ്രൂപ്പ് യാഥാർത്ഥ്യമാണ്. ഞങ്ങളൊക്കെ അതിന്റെ ഭാഗമായിരുന്നു. കനത്ത തോൽവി അതിനപ്പുറത്തേക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇനി പരിഗണന പാർട്ടിക്കാണ്. ഗ്രൂപ്പിസത്തിൽ, മെറിറ്റുള്ളവർ ഔട്ടാകുകയും അല്ലാത്തവർ കയറുകയും ചെയ്യും. അത് ഒഴിവാക്കണം.
? ഗ്രൂപ്പ് അതിപ്രസരം മറികടക്കാൻ കെ.പി.സി.സി തലപ്പത്ത് വി.എം.സുധീരനെയും മുല്ലപ്പള്ളിയെയും പരീക്ഷിച്ചു. സുധീരൻ നിറുത്തിപ്പോയി. മുല്ലപ്പള്ളിക്ക് പരിമിതിയുണ്ടായി. ആ അവസ്ഥ ഇനിയുണ്ടാകില്ലെന്നാണോ...
ഗ്രൂപ്പുകൾ പാർട്ടിയെ തളർത്തരുതെന്നാണ് തൊണ്ണൂറു ശതമാനത്തിലധികം പ്രവർത്തകരുടെയും ആഗ്രഹം. പ്രവർത്തകർക്ക് നേതൃത്വത്തെ നിയന്ത്രിക്കാൻ കഴിയും. അത് ഗ്രൂപ്പിനെ അതിജീവിക്കാൻ സഹായിക്കും.
എം.എൽ.എ മോഹം ഉണർത്തിയത് കേരളകൗമുദി
ചെറുപ്പം തൊട്ടേ വീട്ടിൽ കേരളകൗമുദി വരുത്തിയിരുന്നു. കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജും മുഖപ്രസംഗവും അച്ഛന് വലിയ ഇഷ്ടമായിരുന്നു. മൂന്നാം ക്ളാസിൽ പഠിക്കുന്ന കാലം മുതൽ കേരളകൗമുദി വായിച്ചു തുടങ്ങിയതാണ് ഞാൻ. മികച്ച നിയമസഭാ റിപ്പോർട്ടിംഗ് അന്നേ ശ്രദ്ധിച്ചു. മിക്കവാറും എല്ലാവരുടെയും പ്രസംഗങ്ങൾ പടം സഹിതമുണ്ടാകും. നല്ല പ്രസംഗങ്ങൾ ഞാൻ അങ്ങനെതന്നെ പകർത്തിയെഴുതും. അസംബ്ലി റൗണ്ടപ്പും നിയമസഭയിലെ വാദപ്രതിവാദങ്ങളുമൊക്കെ വായിച്ചപ്പോൾ എം.എൽ.എ ആകാനുള്ള മോഹം ചെറുപ്പത്തിലേ ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |