അടൂർ : ജില്ലയിലെ ഏകകാർഷിക ഉത്സവമായ ആനന്ദപ്പള്ളി മരമടിക്ക് വിലക്ക് വീണിട്ട് പത്തുവർഷത്തോളമാകുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തെ തുടർന്നാണ് മരമടി മാമാങ്കം നിലച്ചത്. തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ പ്രത്യേക ഒാർഡിനൻസിലൂടെ മത്സരങ്ങൾ പുന:രാരംഭിച്ചെങ്കിലും കേരളത്തിൽ മാത്രം വിലക്ക് തുടർന്നു. നിയമനിർമ്മാണത്തിലൂടെ മത്സരങ്ങൾ പുനരാരംഭിക്കണമെന്നാണ് മരമടി പ്രേമികളുടെ ആവശ്യം. കാർഷിമേഖലയ്ക്ക് ഏറെ പ്രാമുഖ്യം നൽകുന്ന രണ്ടാം പിണറായി സർക്കാരിൽ പ്രതീക്ഷയർപ്പിക്കുകയാണ് ആനന്ദപ്പള്ളി കർഷക സമിതി ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ കാർഷിക പ്രേമികൾ.
നെൽകൃഷി വ്യാപനത്തിനും കാർഷിക ടൂറിസം വളർച്ചയ്ക്കും ഏറെ ഗുണം ചെയ്തിരുന്ന ഈ ഉത്സവം നൂറുകണക്കിന് കർഷകരുടെ ഉപജീവന മാർഗം കൂടിയാണ്. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര - വനം പരിസ്ഥിതി വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിന്റെ ഫലമായാണ് മൃഗങ്ങളെ പങ്കെടുപ്പിച്ചുള്ള ഉത്സവങ്ങൾക്കെല്ലാം രാജ്യവ്യാപകമായി വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട്ടിൽ ശക്തമായ സമരം ഉണ്ടായപ്പോൾ കേന്ദ്ര സർക്കാർ നിയമത്തിൽ ഇളവു വരുത്തി. അതത് സംസ്ഥാനങ്ങൾ നിയമസഭകളിൽ ബിൽ പാസാക്കി മൃഗങ്ങളെ പങ്കെടുപ്പിച്ചുള്ള ഉത്സവങ്ങൾ നടത്തുന്നതിന് അനുമതി കൊടുത്തു . കേരളം ഇതിനായി ഓർഡിനൻസ് കൊണ്ടുവന്നത് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ്. ഇത് ഒപ്പിടുന്നതിനായി ഗവർണർക്ക് അയച്ചുകൊടുത്തെങ്കിലും ഇതിൻമേൽ എന്ത് നടപടിയായി എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
സ്വാതന്ത്ര്യദിനപ്പുലരിയായ ആഗസ്റ്റ് 15 നാണ് ആനന്ദപ്പള്ളി മരമടി മത്സരം നടന്നുവന്നത്.
എട്ട് ജില്ലകളിലെ കാർഷിക ഉത്സവം
മലബാർ മേഖലയിലെപ്പോലെ തിരുവിതാംകൂറിലും നൂറുകണക്കിന് കർഷകരാണ് കന്നൂപൂട്ട് , കാളപൂട്ട് , മരമടി ഉത്സവങ്ങൾക്കായി വളരെ നഷ്ടം സഹിച്ചും ഉരുക്കളെ സംരക്ഷിക്കുന്നത്. പുതിയ സർക്കാർ ആദ്യ സമ്മേളനത്തിൽ തന്നെ ഓർഡിനൻസ് ബില്ലായി സഭയിൽ അവതരിപ്പിച്ച് നിയമവിധേയമാക്കിയാൽ കൊവിഡ് നിയന്ത്രണങ്ങൾ മാറുമ്പോൾ ഇൗ കാർഷിക ഉത്സവം പുനരാരംഭിക്കാൻ സാധിക്കും. കേരളത്തിൽ എട്ട് ജില്ലകളിലാണ് ഈ കാർഷിക ഉത്സവം നടക്കുന്നത് .
മരമടി മത്സരം പുനരാരംഭിക്കുന്നതിനായി നിയമസഭയിൽ നിരവധിതവണ സബ്മിഷൻ അവതരിപ്പിച്ച അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ ഇപ്പോൾ ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തിയതും കൂടുതൽ പ്രതീക്ഷയ്ക്ക് വക നൽകുന്നുവെന്ന് കർഷകസമിതി പ്രസിഡന്റ് വർഗീസ് ദാനിയേലും സെക്രട്ടറി വി.കെ സ്റ്റാൻലിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |