ജനീവ: ഇന്ത്യയിൽ നിർമ്മിക്കുന്ന നേസൽകൊവിഡ് വാക്സിൻ കുട്ടികളിലെ രോഗബാധയെ ചെറുക്കുന്നതിന് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ.സൗമ്യ സ്വാമിനാഥൻ.
ഇന്ത്യൻ നിർമിത നേസൽ വാക്സിനുകൾ കുട്ടികളിൽ കൊവിഡ് ചെറുക്കാൻ ഏറെ ഫലപ്രദമായിരിക്കും. ഇത് മൂക്കിലൂടെ ഇറ്റിച്ച് നൽകാൻ എളുപ്പവുമാണ്. കുത്തിവയ്പിനേക്കാൾ കൂടുതൽ പ്രതിരോധശേഷി നേസൽ സ്‌പ്രേയ്ക്ക് നൽകാനാകുമെന്നും സൗമ്യകൂട്ടിച്ചേർത്തു.
കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാവും കൂടുതൽ ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കിടയിൽ ആശ്വാസമായാണ് ശിശുരോഗ വിദഗ്ധ കൂടിയായ സൗമ്യ സ്വാമിനാഥന്റെ പ്രസ്താവന. വേനലവധി അവസാനിക്കാറായ ഘട്ടത്തിൽ അധ്യാപകർക്ക് വാക്സിൻ നൽകേണ്ടതുണ്ടെന്നും രോഗവ്യാപനം കുറയുമ്പോൾ മാത്രമേ സ്‌കൂളുകൾ തുറക്കാൻ പാടുള്ളൂവെന്നും അവർ മുന്നറിയിപ്പ് നൽകി.
ലോകത്താകമാനം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 4 ശതമാനത്തിൽ താഴെ മാത്രമാണ് കുട്ടികൾ. എന്നാൽ കൊവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്.
ഫൈസർ വാക്സിൻ കുട്ടികളിൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.
അടുത്ത മാസങ്ങളിൽ മറ്റു വാക്സിനുകൾക്കും അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സൗമ്യ പ്രത്യാശപ്രകടിപ്പിച്ചു.
സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷൻ എടുക്കുന്ന സമയം കുറയ്ക്കാനും കഴിയുമെന്നതാണ് നേസൽ വാക്സിന്റെ പ്രധാന സവിശേഷത. കൊവിഡ് വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലൂടെയാണ് നേസൽ വാക്സിൻ വൈറസിനെതിരെ പ്രവർത്തിക്കുക.
രണ്ട് ഡോസ് കൊവിഡ് വാക്സിൻ ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തെ ഫലപ്രദമായി ചെറുക്കുമെന്ന് പഠനം
ലണ്ടൻ: ഇന്ത്യയിലും ബ്രിട്ടണിലും കണ്ടു വരുന്ന ജനിതകമാറ്റം സംഭവിച്ച B.1.617.2 കോവിഡ് വകഭേദത്തെ പ്രതിരോധിക്കുന്നതിൽ അസ്ട്രസെനെക, ഫൈസർ വാക്സിനുകളുടെ രണ്ട് ഡോസുകൾ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും കൃത്യസമയത്തിനുള്ളിൽ എടുത്താൽ ഈ വകഭേദങ്ങളെ ചെറുക്കാൻ കഴിയും.
പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കണ്ടുവരുന്ന ജനിതക വകഭേദം വന്ന കൊവിഡ് വൈറസിനെതിരെ ഫൈസർ വാക്സിൻ രണ്ടു ഡോസും എടുത്താൽ 88 ശതമാനം സംരക്ഷണം ലഭിക്കുന്നതായി കണ്ടെത്തി. വാക്സിൻ ഇംഗ്ലണ്ടിലെ കെന്റ് മേഖലയിൽ ആദ്യമായി കണ്ടെത്തിയ B.1.1.7 വകഭേദത്തിൽ നിന്ന് 97 ശതമാനം സംരക്ഷണവും നൽകുന്നുണ്ട്. അതേ സമയം അസ്ട്രാസെനക വാക്സിൻ B.1.617.2 ന് എതിരെ 60 ശതമാനവും B.1.1.7 നെതിരെ 66 ശതമാനവും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |