തൃശൂർ: വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ജൈവ വൈവിദ്ധ്യ അതോറിട്ടി നൽകുന്ന ഇന്ത്യ ബയോഡൈവേഴ്സിറ്റി അവാർഡിന് മാനന്തവാടി ആറാട്ടുതറ സ്വദേശിയായ കർഷകൻ എൻ.എം. ഷാജി അർഹനായി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കേരളത്തിന്റെ 'ട്യൂബർ മാൻ ' എന്നറിയപ്പെടുന്ന ഷാജിക്ക് കൃഷി ചെയ്യപ്പെടുന്ന വിളകളുടെ സംരക്ഷണത്തിനായുള്ള വ്യക്തിഗത വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനമായ മേയ് 22ന് ഓൺലൈനിൽ അവാർഡ് പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം കുറഞ്ഞ ശേഷമായിരിക്കും അവാർഡ് ദാനം.
ചേന, ചേമ്പ്, കാച്ചിൽ, കൂവ, മധുരക്കിഴങ്ങ്, കപ്പ, കൂർക്ക തുടങ്ങി ഇരുന്നൂറിലേറെ കിഴങ്ങു വിളകളാണ് ഷാജി കൃഷിയിടത്തിൽ സംരക്ഷിച്ചു പോരുന്നത്.
അവാർഡിന് അപേക്ഷിക്കുവാനുള്ള സഹായം നൽകിയത് കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ്. 2015ൽ 'പ്ലാന്റ് ജീനോം സേവിയർ അവാർഡിനും' ഷാജി അർഹനായിട്ടുണ്ട്. ഉൾക്കാടുകളിലേക്ക് പോലും സഞ്ചരിച്ചു പുതിയ കിഴങ്ങു വർഗങ്ങൾ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ആറ് കാട്ടുകിഴങ്ങുകൾ ഉൾപ്പെടെ സംരക്ഷിക്കപ്പെടുന്നു. ഷാജിയുടെ കിഴങ്ങിനങ്ങൾ ജൈവവൈവിദ്ധ്യ രജിസ്റ്ററിലും ഇടം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |