തിരുവനന്തപുരം: ഗുരുതരരോഗം ബാധിച്ച് കിടപ്പിലായവർക്ക് ജീവൻ രക്ഷാമരുന്നുകളെത്തിക്കുന്നതിന് വിപുലമായ സംവിധാനം ഒരുക്കിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ജില്ലവിട്ടുള്ള യാത്രകൾക്ക് നിയന്ത്രണം വന്നതിനെത്തുടർന്നാണിത്. എന്നാൽ ഈ മാർഗത്തിലൂടെ സാധാരണ മരുന്നുകൾ ലഭിക്കില്ല. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തി.
ഹൈവേ പട്രോൾ വാഹനങ്ങളിലാണ് ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് മരുന്നെത്തിക്കുന്നത്. പദ്ധതി നടത്തിപ്പിന് ദക്ഷിണമേഖലാ ഐ.ജി ഹർഷിതാ അത്തല്ലൂരിയെ സംസ്ഥാനതല നോഡൽ ഓഫീസറായി നിയോഗിച്ചു. മരുന്നുകളുടെ നീക്കം പൊലീസ് ആസ്ഥാനത്തെ ഹൈവേ അലർട്ട് സെൽ നിരീക്ഷിക്കും.
മരുന്നിന് 112ൽ വിളിക്കാം
ജീവൻ രക്ഷാമരുന്നിനായി 112 എന്ന നമ്പരിലാണ് പൊലീസിനെ ബന്ധപ്പെടേണ്ടത്. തുടർന്ന് പൊലീസ് മരുന്ന് ശേഖരിച്ച് ഭദ്രമായി പൊതിഞ്ഞ് പായ്ക്കറ്റിലാക്കി രോഗിയുടെ പേരും വിലാസവും ഫോൺ നമ്പരും സ്റ്റേഷന്റെ പേരും രേഖപ്പെടുത്തിയശേഷം നോഡൽ ഓഫീസറെ അറിയിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനുകൾ എന്നിവ മരുന്നുകൾ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും ബന്ധുക്കൾക്കും ഈ കേന്ദ്രങ്ങളിൽ മരുന്നെത്തിക്കാം. ജില്ലയ്‌ക്കുള്ളിലാണ് മരുന്നുകൾ എത്തിക്കേണ്ടതെങ്കിൽ ജനമൈത്രി പൊലീസിലൂടെ അവ ശേഖരിക്കേണ്ടത് ജില്ലാ പൊലീസ് മേധാവിമാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |