തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം - വിമാനത്താവളം റോഡും ബീച്ചും ഇന്നലെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും ആന്റണി രാജുവും സന്ദർശിച്ചു. റോഡുകൾ ഉടൻ നന്നാക്കുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം മുഹമ്മദ് റിയാസ് പറഞ്ഞു.
അടിയന്തരമായി റോഡ് നന്നാക്കാനുള്ള പ്രവർത്തനം തുടങ്ങും. ഇതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. നഷ്ടം കണക്കാക്കുന്നതിനായാണ് നേരിട്ട് സന്ദർശനം നടത്തിയത്. ഇപ്പോൾ കടൽക്ഷോഭത്തിന് ശമനമുണ്ട്. രണ്ട് ദിവസം കൊണ്ട് കടലാക്രമണം പൂർണമായും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അതോടെ റോഡിന്റെ പുനർനിർമ്മാണം തുടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശംഖുംമുഖം ബീച്ചിന് സമീപമുള്ള വീടുകൾക്ക് താത്കാലിക സംരക്ഷണമൊരുക്കാൻ ഷീറ്റ് ഫൈലിംഗ് (സംരക്ഷണ ഭിത്തി) നിർമ്മാണം ഇന്നുമുതൽ ആരംഭിക്കും. റോഡിന്റെ അവശിഷ്ടങ്ങളും മറ്റും നീക്കുന്ന ജോലികളും ഇന്ന് ആരംഭിക്കും. ഇതിനായി മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ശക്തമായ മഴയും രൂക്ഷമായ കടലാക്രമണവും ശംഖുംമുഖത്തെ നിർമ്മാണം അവതാളത്തിലാക്കിയിരുന്നു. ജോലികൾ ഏറ്റെടുത്തിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കടൽക്ഷോഭത്തിൽ ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി പ്രതിനിധി വ്യക്തമാക്കിയിരുന്നു. ജോലികൾക്കായി നിർമ്മിച്ച കുഴികളിൽ അവശിഷ്ടങ്ങൾ നിറഞ്ഞത് മാറ്രുന്ന ജോലികളും ഉടൻ ആരംഭിക്കും.
കോൺക്രീറ്റ് ഡയഫ്രം വാൾ നിർമ്മാണത്തിന് 4.29 കോടി രൂപയും തകർന്ന റോഡിന്റെ പുനർ നിർമ്മാണത്തിന് 1.1 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ശംഖുംമുഖം തീരം മുഴുവനായി നവീകരിക്കാൻ 14.2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കടലാക്രമണത്തിൽ തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആന്റണി രാജു വില്ലേജ് ഓഫീസർക്കും തഹസീൽദാർക്കും നിർദ്ദേശം നൽകി. മേയർ ആര്യാ രാജേന്ദ്രൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |