കൊച്ചി: നേതൃമാറ്റത്തിന് സമ്മർദ്ദവുമായി മുസ്ലിംലീഗിൽ രൂപം കൊണ്ട പുതിയ കൂട്ടായ്മയുടെ ആദ്യ ഒത്തുചേരൽ ഇന്ന്. യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി.എം.ഹനീഫയെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി ഓൺലൈനായി നടക്കുന്ന പരിപാടിയിൽ മുൻ എം.എൽ.എ കെ.എം.ഷാജി, യൂത്ത്ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പി.എസ്.സി അംഗവുമായ ടി.ടി. ഇസ്മയിൽ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി എന്നിവർ പങ്കെടുക്കും. കോഴിക്കോട് പി.എം.ഹനീഫ് അക്കാഡമിയിലാണ് യോഗം.
തിരുത്തൽ നടപടി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതി പരസ്യമായി രംഗത്തെത്തിയ കൂട്ടായ്മ തുറന്ന പോരിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും ചർച്ചയും യോഗത്തിന്റെ ഭാഗമായി നടക്കും. റഫീഖ് തിരുവള്ളൂർ വിഷയം അവതരിപ്പിക്കും. 180 പേർ ഓൺലൈനായി പങ്കെടുക്കും. ചർച്ചകളിലും പ്രഭാഷണങ്ങളിലും നേതൃത്വത്തെ രൂക്ഷമായി വിമർശിക്കാനും ക്രമേണ കൂടുതൽ പരസ്യ പ്രതികരണങ്ങളിലേക്ക് നീങ്ങാനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.
നോമ്പിന് ശേഷം സംസ്ഥാന പ്രവർത്തക സമിതി ചേർന്ന് പരാജയ കാരണങ്ങൾ വിലയിരുത്തണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കാത്തതിൽ പ്രതിഷേധമുയർത്തും. കേന്ദ്ര സർവകലാശാലകളിലെ എം.എസ്.എഫ് യൂണിറ്റുകളിലെ വിദ്യാർത്ഥി നേതാക്കൾ, അദ്ധ്യാപകർ, മറ്റ് പോഷക സംഘടനാ നേതാക്കൾ എന്നിവരുൾപ്പെടെയുള്ളവരാണ് കൂട്ടായ്മയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |