SignIn
Kerala Kaumudi Online
Tuesday, 19 March 2024 11.56 AM IST

ഹയർസെക്കൻഡറിയിൽ 'പരീക്ഷ'ണ കാലം

tt

 ആശങ്കയിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും

ആലപ്പുഴ: പ്രവേശനം ലഭിച്ച പുതിയ സ്കൂളിലെ അദ്ധ്യാപകരെയും കൂട്ടുകാരെയും ഇതേവരെ നേരിൽ കണ്ടിട്ടില്ലാത്ത വിദ്യാർത്ഥികൾ... പാഠഭാഗങ്ങൾ കുട്ടികൾ എത്രത്തോളം മനസിലാക്കിയെന്ന് വിലയിരുത്താൻ കഴിയാതെ അദ്ധ്യാപകർ... മാസങ്ങൾ നീണ്ട ഓൺലൈൻ അദ്ധ്യയനത്തിന് ശേഷം പരീക്ഷയിലേക്കടുക്കവേ തുല്യദു:ഖിതരാണ് ഹയർസെക്കൻഡറി വിദ്യാർത്ഥികളും അദ്ധ്യാപകരും.

പാഠഭാഗങ്ങൾ റെക്കാഡ് ചെയ്ത വീഡിയോകളായും 'വാട്സാപ്പ് ക്ലാസ് മുറികൾ' വഴിയും എത്തുന്നുണ്ട്. കുന്നുപോലെ നോട്ടുകളും വന്നുകൊണ്ടേയിരിക്കുന്നു. അവ പകർത്തി എഴുതുന്നതിനപ്പുറം വിഷയങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ ഇനിയും ലഭിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല സ്കൂളുകളിലും വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ മാത്രമാണ് ആശ്രയം. ചിലയിടങ്ങളിൽ വിക്ടേഴ്സ് ക്ലാസിനൊപ്പം, അതത് സ്കൂൾ അദ്ധ്യാപകരുടെ ക്ലാസ് കൂടി യോജിപ്പിച്ച് അയയ്ക്കും. ഇത് തങ്ങൾക്ക് ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തുന്നതെന്ന് കുട്ടികൾ പരാതിപ്പെടുന്നു. ഓരോ അദ്ധ്യാപകരുടെയും ശൈലിയും അവതരണരീതിയും വ്യത്യസ്തമായിരിക്കും. അടിസ്ഥാനപരമായ ധാരണ ലഭിക്കാതെ നോട്ടുകൾ കുന്നുകൂടുന്നതാണ് അവസ്ഥയെന്ന് ഭൂരിഭാഗം പേരും പരാതിപ്പെടുന്നു. പുതിയ അദ്ധ്യാപകരും വിദ്യാർത്ഥികളുമായതിനാൽ പരസ്പരം മനസിലാക്കാൻ സാധിക്കുന്നില്ല. ഇതു മൂലം അദ്ധ്യാപകരോട് സംശയങ്ങൾ പോലും തങ്ങൾ ചോദിക്കാറില്ലെന്ന് കുട്ടികൾ പറയുന്നു.

# ഓൺലൈനിലും മുങ്ങൽ വിദഗ്ദ്ധർ!

പുതിയ അദ്ധ്യയന വർഷത്തിന്റെ ആദ്യ രണ്ടാഴ്ചകൾ പിന്നിട്ടപ്പോൾ തന്നെ ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ ഓൺലൈൻ ക്ലാസിൽ നിന്ന് മുങ്ങുന്ന അവസ്ഥയായെന്ന് അദ്ധ്യാപകർ പറയുന്നു. നേരിട്ട് നടക്കുന്ന ക്ലാസിന്റെ പകുതി പ്രയോജനം പോലും ലഭിക്കാത്ത ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ വളരെ വേഗം വിരക്തിയുണ്ടാക്കുകയാണ്. അദ്ധ്യാപകരെയും ക്ലാസിലെ മറ്റ് വിദ്യാർത്ഥികളെയും നേരിട്ട് അറിയില്ല എന്നതും വലിയ വെല്ലുവിളിയാണ്. പഠനത്തിൽ സാമാന്യം മികച്ച പ്രകടനം നടത്തിയിരുന്ന കുട്ടികൾ പോലും നിലവാര തകർച്ച നേരിടുകയാണ്. സംശയങ്ങൾ ചോദിക്കാൻ നമ്പരുകൾ നൽകിയിട്ടും വിരലിലെണ്ണാവുന്നവർ മാത്രമാണ് വിളിക്കാറുള്ളതെന്ന് അദ്ധ്യാപകർ പറയുന്നു.

പ്രതിസന്ധികൾ

 പ്രായത്തിനൊത്ത വിദ്യാഭ്യാസം പൂർണമായി ലഭിക്കുന്നില്ല

 പരിചയമില്ലാത്തതിനാൽ അദ്ധ്യാപകരോട് ഇടപെടാൻ ഭയം

 തിയറി നോട്ടുകൾ മാത്രം കാണാപ്പാഠം പഠിക്കുന്നു

 പഠനനിലവാരം തകർച്ചയിലേക്ക്

 ഓൺലൈൻ ക്ലാസ് പരീക്ഷയിൽ പലരും പുസ്തകം നോക്കി പരീക്ഷ എഴുതുന്നു

 ഓൺലൈൻ ക്ലാസിൽ കയറാൻ കുട്ടികൾക്ക് മടി

 റെക്കാഡ് ചെയ്ത വീഡിയോ ക്ലാസുകൾ പലരും കാണാറില്ല

 സിലബസ് സംബന്ധിച്ച് അടിസ്ഥാന ധാരണയില്ല

നേരിട്ട് ക്ലാസ് മുറിയിൽ ഇരുന്ന് പഠിക്കുന്നത് പോലുള്ള പ്രയോജനം ഓൺലൈൻ ക്ലാസിൽ ലഭിക്കില്ല. ഹയർ സെക്കൻഡ‌റി വിഭാഗത്തിൽ പലർക്കും സ്കൂൾ പോലും പരിചയമില്ല. ഒപ്പം പഠിക്കുന്നവരെയോ, പഠിപ്പിക്കുന്നവരെയോ അറിയില്ല. കൊവിഡ‌് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ സ്കൂളിൽ നടത്തുന്നതിന് സർക്കാർ പുത്തൻ ക്രമീകരണങ്ങൾ ഒരുക്കണം. അല്ലാത്തപക്ഷം വിദ്യാർത്ഥികൾ വലിയ മൂല്യത്തകർച്ച നേരിടും

എസ്.മനോജ്, ഹയർ സെക്കൻഡറി അദ്ധ്യാപകൻ

പ്ലസ് വൺ ക്ലാസ് അവസാനിക്കാറായിട്ടും, വിഷയങ്ങൾ സംബന്ധിച്ച് അടിസ്ഥാന ധാരണ ലഭിച്ചിട്ടില്ല. നോട്ടുകൾ മുറയ്ക്ക് ലഭിക്കുന്നുണ്ട്. പക്ഷേ ഞങ്ങളിൽ ഭൂരിഭാഗം പേർക്കും ഒന്നും മനസിലായിട്ടില്ല. പലരും കോപ്പിയടിച്ചാണ് ക്ലാസ് പരീക്ഷ എഴുതുന്നത്. ഇങ്ങനെപോയാൽ ഭാവി എന്താകുമെന്ന് വലിയ ആശങ്കയുണ്ട്. പരീക്ഷയ്ക്ക് മുന്നോടിയായി കുറച്ച് ദിവസമെങ്കിലും നേരിട്ടുള്ള ക്ലാസ് ലഭിച്ചാൽ ഗുണം ചെയ്യുമെന്ന് പ്രതീക്ഷയുണ്ട്

അഭിഷേക്, പ്ലസ് വൺ വിദ്യാർത്ഥി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.