തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി. ഡി. സതീശന്റെ നിയമനം എല്ലാവരും അംഗീകരിച്ചെന്നും, എല്ലാ ഘടകക്ഷികളെയും ഒരുമിച്ചു കൊണ്ട് പോവാൻ സതീശന് സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ ഇന്നലെ രാത്രി ഏഴരയ്ക്കെത്തി അനുഗ്രഹം തേടിയ സതീശനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാദ്ധ്യമങ്ങൾ തങ്ങളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തി കഥ മെനയുകയാണെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു. തനിക്ക് പാർലമെന്ററി രംഗത്ത് ഏറെ അവസരങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്താണെന്ന് വി. ഡി. സതീശൻ പറഞ്ഞു. . കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച നിരവധി ആരോപണങ്ങളിൽ സർക്കാർ പിന്നോട്ട് പോയി. ശേഷിക്കുന്ന വിഷയങ്ങൾ സൂക്ഷ്മതയോടെ പരിശോധിച്ച് സർക്കാരിനെ തിരുത്തുമെന്നും സതീശൻ പറഞ്ഞു.
കേരള കോൺഗ്രസ് നേതാവ് പി. ജെ. ജോസഫ്, മുൻ ഗവർണർ വക്കം പുരുഷോത്തമൻ തുടങ്ങിയവരെയും അദ്ദേഹം സന്ദർശിച്ചു . ശതാഭിഷിക്തനായ കലാമണ്ഡലം ഗോപിക്ക് ഫോണിൽ ആശംസകൾ നേർന്നു. ശബരിമല തന്ത്രി കണ്ഠരര് മോഹനരര്, മാർ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ എന്നിവർ സതീശനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |