സ്പഷ്ടമായി ചിന്തിക്കാനും വികാരങ്ങളെ കൈകാര്യം ചെയ്യാനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള കഴിവിനെ ബാധിക്കുന്ന ഗുരുതര മാനസികരോഗമാണ് സ്കീസോഫ്രീനിയ. മസ്തിഷ്കകോശങ്ങളിൽ സംഭവിക്കുന്ന ഭൗതികവും രാസപരവുമായ താളപ്പിഴകളാണ് അടിസ്ഥാന കാരണം. പ്രമേഹവും ഹൃദ്റോഗവുമെല്ലാം പോലെ ജീവശാസ്ത്രപരമായ രോഗമാണിതും. പക്ഷേ, ഈ അസുഖത്തെ പലപ്പോഴും വളർത്തുദോഷമോ ഗ്രഹദോഷമോ ദൈവശാപമോ ഒക്കെയായി തെറ്റിദ്ധരിക്കുകയാണ് പലരും.
നൂറുപേരിൽ ഒരാൾക്ക്
സമൂഹത്തിൽ നൂറുപേരിൽ ഒരാൾക്കെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും ഈ രോഗം ബാധിക്കുന്നു. കേരളത്തിൽ ഏതാണ്ട് 3. 30 ലക്ഷം പേർക്ക് രോഗമുണ്ടെന്നാണ് കണക്ക്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. 15 നും 30 നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും 25 നും 30 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി രോഗം കാണപ്പെടുന്നത്.
തലച്ചോറിലെ നാഡീകോശങ്ങൾ പരസ്പരം കൈമാറാൻ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളായ ഡോപമിൻ, ഗ്ലൂട്ടമേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിലുകളും രോഗത്തിന് മുഖ്യകാരണമാകുന്നു. ജന്മനാ തലച്ചോറിന് സംഭവിക്കുന്ന നാശം, ഗർഭാവസ്ഥയിൽ ബാധിക്കാവുന്ന വൈറസ് രോഗങ്ങൾ, കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ എന്നിവയൊക്കെയാണ് മറ്റു കാരണങ്ങൾ. മാനസിക സംഘർഷങ്ങളും കുടുംബപ്രശ്നങ്ങളും രോഗാവസ്ഥ കൂടുതൽ വഷളാക്കാനിടയുണ്ട്.
ലക്ഷണങ്ങൾ പലത്
സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ പലതാണ്. അസുഖം പിടികൂടുന്നത് ക്രമേണയായിരിക്കും. ചുരുക്കത്തിൽ ഒരായിരം മുഖങ്ങളുണ്ട് ഈ രോഗത്തിന്. ഒരു മാസമെങ്കിലും പതിവായി ലക്ഷണങ്ങൾ
കണ്ടാൽ സ്കീസോഫ്രീനിയയാണെന്ന് അനുമാനിക്കാം.
1. ഒന്നിനും താത്പര്യമില്ലായ്മ, മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുമാറുക, പഠനം, ജോലി, ശരീരശുചിത്വം , ആഹാരം എന്നിവയിൽ അലസതയും താത്പര്യക്കുറവും .
2. സംശയ സ്വഭാവം - തന്നെ ആരോ ആക്രമിക്കാൻ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിതബന്ധം, ബാഹ്യശക്തികൾ തന്റെ പ്രവർത്തനങ്ങളെയും ചിന്തകളെയും നിയന്ത്രിക്കുന്നു തുടങ്ങിയ തോന്നലുകൾ.
3. മിഥ്യാനുഭവങ്ങൾ - മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്തത് കേൾക്കുക. കാണാൻ കഴിയാത്തത് കാണുക എന്നിങ്ങനെയാണ് ഈ പ്രശ്നങ്ങൾ..
4. വൈകാരിക മാറ്റങ്ങൾ - ഭയം, ഉത്കണ്ഠ, നിർവികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക.
5. ഇല്ലാത്ത വ്യക്തികളുമായി സംസാരിക്കുക - ബന്ധമില്ലാത്തതും അർത്ഥമില്ലാത്തതുമായ സംസാരം, അംഗവിക്ഷേപങ്ങൾ കാണിക്കുക, കണ്ണാടി നോക്കി ചേഷ്ടകൾ കാണിക്കുക.
6. കഠിനമായ ദേഷ്യം, ആത്മഹത്യാപ്രവണത, കൊലപാതകവാസന.
രോഗഗതി
സ്കീസോഫ്രീനിയ രോഗികളിൽ 30 - 40 ശതമാനം വരെയാളുകൾ പൂർണവിമുക്തി നേടുമ്പോൾ 30 - 40 ശതമാനം വരെയുള്ളവർക്ക് തുടർച്ചയായ പരിചരണത്തിലൂടെയും മരുന്നുകളുടെ സഹായത്താലും ഏറക്കുറെ മുന്നോട്ടു പോകാനാവും.
ചികിത്സ
ആരംഭത്തിൽത്തന്നെ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതാക്കി ഭാവിജീവിതം സുരക്ഷിതമാക്കുന്ന ചികിത്സാരീതികളാണ് നിലവിലുള്ളത്. മരുന്നുകളോടൊപ്പം മറ്റു തെറാപ്പികളും നല്ല പിന്തുണയും നൽകിയാൽ ചികിത്സ എളുപ്പമാകും. ഇലക്ട്രോ കൺവെൽസിവ് തെറാപ്പിയും കൗൺസലിംഗും പുനരധിവാസം പോലുള്ള സാമൂഹികചികിത്സയും ഇന്ന് വ്യാപകമായിക്കഴിഞ്ഞു. രോഗം മൂർച്ഛിക്കുന്ന അവസരങ്ങളിൽ മാത്രം ഹ്രസ്വകാലത്തേക്കെങ്കിലും ആശുപത്രിയിൽ കിടക്കേണ്ടി വന്നേക്കാം.
ഔഷധം
സ്കീസോഫ്രീനിയയ്ക്കുള്ള മരുന്നുകൾ പൊതുവേ ആന്റി സൈക്കോട്ടിക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മസ്തിഷ്കത്തിലെ ഡോപ്പമിന്റെ അധികരിച്ച അവസ്ഥ കുറച്ചു കൊണ്ടുവരികയാണ് ഇത്തരം മരുന്നുകൾ. പഴയകാല ഔഷധങ്ങളായ ക്ലോർപ്രോമസിൻ, ട്രൈഫ്ളൂപരസിൻ, ഹാലോപെരിഡോൾ എന്നിവയ്ക്ക് പുറമേ പാർശ്വഫലങ്ങൾ തീരെ കുറഞ്ഞതും അതേസമയം, കൂടുതൽ ഗുണം ലഭിക്കുന്നതുമായ നവീന ഔഷധങ്ങൾ വിദേശത്തെന്ന പോലെ ഇന്ത്യയിലും ലഭ്യമാണ്. മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്ന രോഗികൾക്ക് രണ്ടാഴ്ച കൂടുമ്പോഴോ മാസത്തിലൊരിക്കലോ ഇഞ്ചക്ഷൻ രൂപത്തിൽ കൊടുക്കാവുന്ന മരുന്നുകളുമുണ്ട്.
ഇലക്ട്രോ കൺവെൽസീവ് തെറാപ്പി
രോഗിയെ മയക്കിക്കിടത്തി ചെറിയ അളവിൽ വൈദ്യുതി തലച്ചോറിലൂടെ കടത്തിവിട്ട് തകരാറുകൾ പരിഹരിക്കുന്ന രീതിയാണിത്. ഏതാണ്ട് 40 സെക്കൻഡ് മതി ഇതിന്. ഇത്തരത്തിൽ തലച്ചോറിലേക്ക് വൈദ്യുതി പ്രസരിപ്പിക്കുന്നത് ന്യൂറോട്രാൻസ്മിറ്റേഴ്സ് എന്നറിയപ്പെടുന്ന ഒട്ടേറെ രാസപദാർത്ഥങ്ങളുടെ അസന്തുലിതാവസ്ഥ ശരിയാക്കിയെടുക്കാൻ തലച്ചോറിനെ സഹായിക്കുന്നു. മരുന്നുകളൊന്നും ഫലിക്കാത്തവർക്കും മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്നവർക്കും മറ്റും ഇത് ഏറെ ഫലപ്രദമാണ്.
സാമൂഹ്യ മന:ശാസ്ത്ര ചികിത്സ
ആശയവിനിമയത്തിനുള്ള പ്രയാസം, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ശ്രദ്ധയില്ലായ്മ, മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ താത്പര്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് ആശ്വാസമേകുന്നതാണ് സാമൂഹിക മനഃശാസ്ത്ര ചികിത്സ. സൈക്കോതെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, തൊഴിലധിഷ്ഠിത സാമൂഹിക പുനരധിവാസം എന്നിവയെല്ലാം അടങ്ങിയതാണ് ഈ സമഗ്ര ചികിത്സാരീതി.
( ലേഖകൻ കോഴിക്കോട് ചേതന സെന്റർ
ഫോർ ന്യൂറോ സൈക്യാട്രി ഡയറക്ടറാണ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |