പത്തനംതിട്ട: കനറാബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി വിജീഷ് വർഗീസിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി ബംഗളൂരുവിലെത്തിച്ചു. അവിടെ പ്രതി ഒളിച്ചു താമസിച്ച സ്ഥലങ്ങളും ഇയാൾ ബന്ധപ്പെട്ട ആളുകളെയും കണ്ടെത്തും. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം ഓൺലൈൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്നാണ് പ്രതി പറയുന്നത്. ഇതു സംബന്ധിച്ച രേഖകൾ കണ്ടെത്തണം. ഡിവൈ.എസ്.പി ആർ. ഹരിദാസൻ, സി.ഐ സി.എൽ. സുധീർ, എസ്.ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.
പണംതട്ടിപ്പ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയോഗിച്ച സംഘം ഇന്ന് കനറാബാങ്ക് പത്തനംതിട്ട ശാഖയിൽ പരിശോധന നടത്തിയേക്കും. പണം ഏതൊക്കെ രീതിയിലാണ് തട്ടിയെടുത്തതെന്നും ആരുടെ അക്കൗണ്ടുകളിലേക്കാണ് മാറ്റിയതെന്നും ശാസ്ത്രീയമായി കണ്ടെത്തുന്നതിനാണ് പരിശോധന. ബംഗളൂരുവിലെ അന്വേഷണത്തിന് ശേഷം പ്രതിയെ ബാങ്കിൽ എത്തിച്ചും തെളിവെടുക്കും. വെള്ളിയാഴ്ചയാണ് പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ ഒൻപത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകിയത്. ക്രൈംബ്രാഞ്ചിന്റെ തിരുവല്ല ഓഫീസിലാണ് ചോദ്യംചെയ്യൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |