തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശൻ ഇന്നലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ സന്ദർശിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയുടെ കേശവദാസപുരത്തുള്ള വസതിയിലാണ് ആദ്യമെത്തിയത്. കെ.സി.യുമായി അല്പ സമയം ചർച്ച നടത്തി.
മികച്ച സംഘാടകനാണ് വി.ഡി .സതീശനെന്ന് കെ.സി വേണുഗോപാൽ മാദ്ധ്യമങ്ങളോടു പറഞ്ഞു. . യു.ഡി.എഫിനെ തിരിച്ചുകൊണ്ടുവരുകയാണ് ഏക ലക്ഷ്യം. അതിന് സതീശന് കഴിയും. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോൾ വേണ്ടത്. വിജയം കൂട്ടായ പ്രവൃത്തിയുടെ ഭാഗമായി ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിന് ശേഷം കെ.പി.സി.സി ആസ്ഥാനത്തെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി സതീശൻ കൂടിക്കാഴ്ച നടത്തി. തുടർന്ന് ഗൗരീശപട്ടത്തുള്ള മുതിർന്ന നേതാവ് വി.എം.സുധീരനെയാണ് സന്ദർശിച്ചത്. കുശലപ്രശ്നത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട സുധീരൻ ,കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ വിമർശനമാണ് തൊടുത്തത്. ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശന്റെ നിയമനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവർത്തകർ ഒറ്റക്കെട്ടായി ഗ്രൂപ്പിസത്തെ തള്ളിപ്പറഞ്ഞു.ആന്റണി-കരുണാകരൻ കാലത്തെ ഗ്രൂപ്പ് വിനാശകരമല്ലായിരുന്നു. പിൽക്കാലത്തത് ഗ്രൂപ്പ് തീവ്രവാദമായി മാറി. തിരഞ്ഞെടുപ്പിൽപ്പോലും കഴിവുള്ളവർ ഗ്രൂപ്പിസം കാരണം പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് മാനേജർമാരുടെ താത്പര്യം മാത്രമായിരുന്നു പരിഗണിക്കപ്പെട്ടത്. പാർട്ടിയിൽ അടിമുടി മാറ്റം അനിവാര്യമാണ്. എന്നാൽ ആരെയും ഉപദ്രവിച്ചു കൊണ്ടാവരുത് മാറ്റം.
തന്റെ സമയത്ത് നിർണായക ഘട്ടങ്ങളിൽ ഗ്രൂപ്പ് നേതാക്കളെ മറികടക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. പലപ്പോഴും സഹകരണം ലഭിക്കാതിരുന്നതോടെയാണ് അന്ന് താൻ ഒഴിഞ്ഞതെന്നും സുധീരൻ പറഞ്ഞു. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള എന്നിവരെ സന്ദർശിച്ച ശേഷം,സതീശൻ ശാസ്തമംഗലത്ത് ജി.കാർത്തികേയന്റെ വസതിയിലെത്തി ഡോ.സുലേഖയുടെ അനുഗ്രഹവും തേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |