കൊവിഡ് മഹാമാരിയുമായി സമരസപ്പെട്ട് നമ്മൾ ജീവിക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം പിന്നിടുകയാണ്. പിൻവാങ്ങലിന്റെ പ്രതീക്ഷ നൽകിയ ശേഷം പൂർവാധികം പ്രഹര ശേഷിയോടെ വൈറസ് തിരിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വൈറസ് പിൻവാങ്ങിയപ്പോൾ നാം അല്പം ജാഗ്രതക്കുറവ് കാണിച്ചില്ലേ? അതിന്റെ ദോഷഫലം ഇപ്പോൾ അനുഭവിക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്തു കേരളത്തിൽ രോഗികളുടെ എണ്ണം ശരാശരി 50 ൽ താഴെയായിരുന്നു. അതിനെ നേരിടാൻ ബൃഹത്തായ സന്നാഹങ്ങളും ഒരുക്കിയിരുന്നു. അതുമായി ഇന്നത്തെ കണക്കിനെ താരതമ്യം ചെയ്യുമ്പോൾ കേരളം ഞെട്ടുന്നു. ആശുപത്രികൾ നിറഞ്ഞു കവിയുന്നു. കൊവിഡ് രോഗികളുള്ള വീടുകൾ കയറിയിറങ്ങുന്ന ആശാവർക്കർ മുതൽ ഡോക്ടർമാർ വരെ അടങ്ങുന്നതാണ് ആരോഗ്യ പ്രവർത്തക സമൂഹം. പൂർണമായും കൊവിഡാശുപത്രി ആയി പ്രവർത്തിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിയോഗിക്കപ്പെട്ട ഒരു പ്രവർത്തകൻ എന്റെ വീട്ടിൽ നിന്നും ജോലിക്ക് പോകുന്നതിനാൽ നേരിട്ടുള്ള അനുഭവസ്ഥനാണ് ഞാൻ. ആരോഗ്യപ്രവർത്തകരുടെ സുരക്ഷാകവചത്തിനുള്ളിലാണ് നമ്മളിപ്പോൾ. അവരുടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളെ കുറിച്ച് നമുക്ക് ബോദ്ധ്യം വേണം. ഈ ജന്മം അവരോട് കടപ്പെട്ട ജീവിതങ്ങളാണ് നമ്മുടേത്. പൊലീസിന്റെ കണ്ണുവെട്ടിക്കാമെന്നും സർക്കാരിനെ പറ്റിക്കാമെന്നും ഇനിയും കരുതുന്നവർ സ്വയം കുഴിച്ചകുഴിയിൽ വീഴാൻ തയ്യാറെടുക്കുന്നവരാണ്.
കൊവിഡ് പടയാളികൾക്ക് 100ശതമാനം സുരക്ഷ ഉറപ്പാക്കുന്ന ഒരു സുരക്ഷാ സംവിധാനവും നിലവിലില്ല. നേരിട്ട് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും നഴ്സിനും ആരംഭകാലത്തു തുടർച്ചയായി ഏഴ് ദിവസം ഡ്യൂട്ടി എടുത്താൽ അത്രയും തന്നെ ദിവസം ക്വാറന്റൈൻ ഡ്യൂട്ടി ഓഫ് കൊടുത്തിരുന്നു. ഇപ്പോൾ തുടർച്ചയായി ഏഴ് ദിവസം ഡ്യൂട്ടി എടുത്താൽ ഒന്നോ രണ്ടു ദിവസം ഓഫ് കിട്ടിയാലായി. ഉറപ്പില്ല. ഡ്യൂട്ടി എടുക്കാൻ ആളില്ല. മണിക്കൂറുകളോളം പി.പി.ഇ കിറ്റ് ധരിച്ചു കൊണ്ട് ഡ്യൂട്ടി എടുക്കുന്നത് ദുഷ്കരമാണ്. അസഹ്യമായ ചൂട്, ഒന്ന് ബാത്റൂമിൽ പോകാനോ, ഒരു തുള്ളി വെള്ളം കുടിക്കാനോ സാധിക്കില്ല. സ്ത്രീകളുടെ കാര്യമാണ് ഏറെ കഷ്ടം. രണ്ടു ഡോസ് വാക്സിൻ എടുത്തിട്ടും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നു. വൈറസ് ബാധ ഉറപ്പാണെന്ന് അറിഞ്ഞിട്ടും നമുക്ക് വേണ്ടി പോരാടാൻ ഇറങ്ങുന്നവരോട് എത്ര നന്ദി പറഞ്ഞാൽ മതിയാകും.? ഓരോ ദിവസവും സ്ഥിതി അപ്പാടെ മാറുന്നതിനാൽ മുന്നണിപ്പോരാളികൾ എത്ര അദ്ധ്വാനിച്ചാലും അത് സമൂഹത്തിന് തൃപ്തികരമാകാത്ത സ്ഥിതിയാണ്. അതുകൊണ്ട് തന്നെ മനുഷ്യസഹജമായുണ്ടാകുന്ന ചെറിയ പിഴവിന് പോലും ഇവർ ക്രൂശിക്കപ്പെടുന്നു.
കൊവിഡ് ഡ്യൂട്ടി നോക്കുന്ന ആരോഗ്യപ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ജോലി കഴിഞ്ഞ് മറ്റെല്ലാവരെയും പോലെ വീടുകളിലേക്കാണ് പോകുന്നത്. അവിടെ ഭാര്യ, ചെറിയ കുട്ടികൾ, പ്രായമായ മാതാപിതാക്കൾ എല്ലാവരുമുണ്ട്. കടന്നുപോകുന്ന അപകടത്തിന്റെ നേർസാക്ഷ്യം വഹിക്കുന്ന അവർക്ക് എങ്ങനെ വീട്ടിലുള്ളവരുമായി ഇടപഴകാൻ സാധിക്കും? എന്റെ വീട്ടിൽ മകന് വേണ്ടി ഒരു ഐസോലേഷൻ മുറി ഒരുക്കിയിട്ടുണ്ട്. സ്വന്തമായി വസ്ത്രങ്ങളും പാത്രങ്ങളുമൊക്കെ കഴുകി ആരുമായി ഒരു ബന്ധവുമില്ലാതെ അവിടെ കഴിയുന്നു. ഇത് തന്നെയാണ് ഈ രോഗത്തിനെതിരെ പോരാടുന്ന ഓരോരുത്തരുടെയും കുടുംബത്തിന്റെ സ്ഥിതി. എത്രനാൾ ഇങ്ങനെ? അവരുടെ ഈ ഒറ്റപ്പെടലിന് നാം എന്ത് പകരം നൽകും?
(ലേഖകൻ ഏജീസ് ഓഫീസിലെ മുൻ സീനിയർ ഓഡിറ്ററാണ്, ഫോൺ : 09961666109)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |