കോട്ടയം: ലോക്ക് ഡൗണിൽ ജിംനേഷ്യം അടച്ചതോടെ മസിലുടയുമെന്ന ടെൻഷനിലാണ് ജില്ലയിലെ ജിമ്മൻമാർ. കഴിഞ്ഞ തവണയും ജിം അടച്ചപ്പോൾ ഒരുപരുവമായ ബോഡി തിരിക കൊണ്ടുവന്നപ്പോഴാണ് വീണ്ടും പണികിട്ടിയത്. അതേസമയം ജിമ്മുകൾ അടച്ചതിതോടെ ഉടമകളും പ്രതിസന്ധിയിലാണ്.
ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനും ഒരാഴ്ച മുന്നേ സുരക്ഷിതത്വം കണക്കിലെടുത്ത് ജിംനേഷ്യങ്ങൾ അടച്ചിരുന്നു. കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം അവസാന ഘട്ടത്തിലാണ് ജിംനേഷ്യങ്ങൾ തുറന്നത്. ഇപ്രാവശ്യവും കാര്യങ്ങൾ അങ്ങനെയാകുമോയെന്ന പേടിയുണ്ട്. ഉപയോഗമില്ലാതെ കിടക്കുന്നതിനാൽ ഉപകരണങ്ങൾക്കു കേടുപാടുകളുണ്ടാവും. മൾട്ടിമെഷീൻ പോലെ ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് വലിയ ജിമ്മുകളിലുള്ളത്. ഇവയും സർവീസ് ചെയ്യണം.
വിരലിലെണ്ണാവുന്ന ജിംനേഷ്യങ്ങൾ മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ചിലർ വാടകയിനത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവരും അങ്ങിനെയല്ല. ഭൂരിഭാഗം നടത്തിപ്പുകാരും വാടക നൽകാനില്ലാതെ നെട്ടോട്ടത്തിലാണ്. ലക്ഷങ്ങൾ ലോണെടുത്ത് ഉന്നത നിലവാരമുള്ള ഉപകരണങ്ങൾ വാങ്ങിയാണ് ജിംനേഷ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ബോഡി ബിൽഡർമാർ, പവർ ലിഫ്റ്റിംഗ് താരങ്ങൾ, ജീവിത ശൈലീരോഗങ്ങൾക്ക് ചികിത്സതേടുന്നവർ എന്നിങ്ങനെ വിവിധ വിഭാഗക്കാരാണ് സ്ഥിരമായി ജിമ്മിൽ എത്തുന്നത്.
മത്സരങ്ങളും മുടങ്ങി
കൊവിഡ് വരവറിയിച്ചപ്പോൾ മുതൽ ശരീര സൗന്ദര്യ മത്സരങ്ങൾ നടക്കുന്നില്ല. പക്ഷേ, ബോഡി എപ്പോഴും ഫിറ്റായിരിക്കുകയും വേണം. സ്ഥിരമായി വർക്ക് ഔട്ട് ചെയ്യുന്നവർ പെട്ടെന്ന് അവസാനിപ്പിക്കുമ്പോൾ കൊഴുപ്പ് കയറി ഷെയ്പ്പ് നഷ്ടപ്പെടും. ഇത് പല ജിമ്മൻമാരേയും മാനസികമായും തളർത്തുന്നുണ്ട്.
പ്രതിസന്ധി
മത്സരങ്ങൾക്കുവേണ്ടിയുള്ള പരിശീലനങ്ങൾ മുടങ്ങി
വീട്ടിലെ ചെറിയ വ്യായാമങ്ങൾ ഫലപ്രദമാകുന്നില്ല
വരുമാനമില്ലാതെ നല്ല ഭക്ഷണം കഴിക്കാനാവുന്നില്ല
ജിമ്മുകളെ ആശ്രയിക്കുന്ന രോഗങ്ങളുള്ളവരും പെട്ടു
'' ജിമ്മുകൾ അടച്ചപ്പോൾ വർക്ക് ഔട്ട് മാത്രമല്ല, ഞങ്ങളെപ്പോലുള്ളവരുടെ വരുമാനവും നിലച്ചു. കഴിഞ്ഞ തവണ ജിമ്മുകൾ അടച്ചപ്പോൾ ശരീരം മുഴുവൻ പോയിരുന്നു. കഷ്ടപ്പെട്ടാണ് പഴയ നിലയിലെത്തിയത്'"
- ശരൺ വലിയകാലായിൽ, ജിം ട്രെയിനർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |