ചെറുപുഴ: ലോക്ക്ഡൗണും പ്രതികൂല കാലാവസ്ഥയും കർഷകർക്ക് തിരിച്ചടിയാകുന്നു. നാണ്യവിളകൾക്കൊപ്പം വൈവിധ്യമാർന്ന പഴങ്ങൾ വിളയിച്ചും വരുമാനം കണ്ടെത്തുന്ന കർഷകരും പ്രതിസന്ധി നേരിടുകയാണ്. വിപണിയിൽ മികച്ച വിലയുണ്ടായിരുന്ന റംബൂട്ടാൻ കൃഷി ചെയ്തിരുന്നവർക്കും കഷ്ടകാലം തന്നെ.
പരമ്പരാഗത നാണ്യവിളകൾ കൃഷി ചെയ്തു കൊണ്ടിരുന്ന മലയോരത്തെ കർഷകരിൽ പലരും വ്യത്യസ്തമായ കൃഷിരീതികളിലേക്ക് ചുവടുമാറ്റിയിട്ട് ഏതാനും വർഷങ്ങളേ ആയുള്ളൂ. അത്തരത്തിൽ പുതുവിള കൃഷി സ്വീകരിച്ചവരാണ് മലയോരത്തെ റംബൂട്ടാൻ കർഷകർ. അടുത്തകാലം വരെ റംബൂട്ടാന് വിപണിയിൽ മികച്ച വില ലഭിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ക്ഡൗണുകളും, അപ്രതീക്ഷിതമായ മഴയും റംബൂട്ടാൻ കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
വിളവെടുപ്പ് സമയത്ത് തന്നെ പ്രതിസന്ധി
റംബൂട്ടാന്റെ വിളവെടുപ്പു സമയമാണ് മേയ്, ജൂൺ മാസങ്ങൾ. വിപണിയിൽ കിലോയ്ക്ക് 300 രൂപ വരെ വിലയുള്ള റംബൂട്ടാൻ പഴങ്ങൾക്ക് 200 രൂപയിലധികം കർഷകർക്കും ലഭിക്കാറുണ്ടായിരുന്നു. ഇത്തവണ വിളവെടുപ്പ് സമയത്തു തന്നെ ലോക്ക്ഡൗൺ വന്ന് കടകൾ അടച്ചിട്ടു. പിന്നാലെ കനത്തമഴയുമെത്തി. ഇതോടെ റംബൂട്ടാൻ പഴങ്ങൾ പാകമാകാതെ നശിച്ചുപോകുകയാണ്. കച്ചവടക്കാർ എടുക്കാൻ തയ്യാറാകാത്തതിനാൽ പഴങ്ങൾ പറിച്ചു സൂക്ഷിക്കാനും കർഷകർക്ക് സാധിക്കുന്നില്ല. കാർഷിക രംഗത്ത് മാറ്റങ്ങളാഗ്രഹിച്ച് റംബൂട്ടാൻ പോലുള്ള പുതുവിളകൾ പരീക്ഷിച്ച കർഷകർ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |