ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വി വാക്‌സിന്റെ ഉത്പാദനം രാജ്യത്ത് തുടങ്ങി. സ്വകാര്യ മരുന്ന് കമ്പനിയായ പനാസിയ ബയോടെക്കിന്റെ ഹിമാചൽപ്രദേശിലെ ബഡ്ഡിയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിലാണ് ഉത്പാദനം തുടങ്ങിയത്. ഇവിടെ നിർമ്മിക്കുന്ന ഡോസുകളുടെ ആദ്യ ബാച്ച് ഗുണനിലവാര പരിശോധനയ്ക്കായി വാക്‌സിൻ വികസിപ്പിച്ച റഷ്യയിലെ ഗാമലേയ റിസർച്ച് സെന്ററിലേക്ക് അയക്കും. ലോകാരോഗ്യസംഘടന നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് നിർമ്മാണം. വർഷം പത്തുകോടി ഡോസുകൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും പനാസിയയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിൽ നിർണായക നാഴികല്ലാണിതെന്ന് ആർ.ഡി.ഐ.എഫ് സി.ഇ.ഒ കിറിൽ ദിമിത്രേവ് പറഞ്ഞു.
ഏപ്രിൽ 13നാണ് സ്പുട്നികിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. തുടർന്ന് റഷ്യയിൽ നിന്ന് നേരിട്ട് വാക്‌സിൻ ഇറക്കുമതി ചെയ്ത് ഹൈദരാബാദ് കേന്ദ്രമായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യയിൽ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ അപ്പോളോ ആശുപത്രിയുമായി സഹകരിച്ചാണ് റെഡ്ഡീസ് വാക്സിൻ വിതരണം തുടങ്ങിയത്.
ലോകത്ത് 66 രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത സ്പുട്‌നികിന് 97.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് അവകാശവാദം. രണ്ട് ഡോസ് വാക്സിനാണിത്. ഡോസുകൾ തമ്മിലുള്ള ഇടവേള 21 ദിവസമാണ്. 2 മുതൽ എട്ട് ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാം. ഹെട്രോ ബയോഫാർമ, ഗ്ലാൻഡ് ഫാർമ, വിർക്കോ ബയോടെക്ക്, സ്‌റ്റെലിസ് ബയോ ഫാർമ എന്നീ കമ്പനികളുമായും ഇന്ത്യയിൽ സ്പുട്നിക് ഡോസ് നിർമ്മിക്കാൻ ആർ.ഡി.ഐ.എഫ് കരാറുണ്ടാക്കിയിട്ടുണ്ട്. ആകെ ഒരു വർഷം 80 കോടി ഡോസ് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
വാക്സിനേഷൻ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിദേശ നിർമ്മിത വാക്സിന് അനുമതി വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇന്ത്യയിൽ വാക്സിൻ വിതരണത്തിനായി മൊഡേണ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വിദേശകമ്പനികളുമായും കേന്ദ്രം ചർച്ചയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |