SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.27 AM IST

ആംബുലൻസുകളുടെ കൊള്ള കൊവിഡ് രോഗികളും കുടുംബാംഗങ്ങളും വലയുന്നു

vvv

കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ മറവിൽ സ്വകാര്യ ആബുലൻസുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു. കൊവിഡ് ബാധിതരുടെ ആശുപത്രികളിലേക്കുള്ള യാത്രയ്ക്കും മരിച്ചവരെ വീടുകളിലെത്തിക്കാനും മൂന്നിരട്ടി തുകയാണ് വാങ്ങുന്നത്. കിലോ മീറ്റർ കണക്കുകളെ കാറ്റിൽപ്പറത്തി പതിനായിരം മുതൽ മുകളിലേയ്ക്കുള്ള തുക വാങ്ങാൻ തുടങ്ങിയതോടെ കൊവി‌ഡ് രോഗികളും ബന്ധുക്കളും വലിയ ബുദ്ധിമുട്ടിലാണ്. മറ്റ് വാഹനങ്ങൾ രോഗികളെ കൊണ്ടുപോകാൻ മടിക്കുന്നതിനാൽ ആംബുലൻസുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല. ആയിരം രൂപയിൽ താഴെ പ്രതീക്ഷിച്ച് വിളിക്കുന്ന ആംബുലൻസുകൾ പതിനായിരത്തിന് മുകളിലേക്ക് തുക ഈടാക്കുന്നതോടെ കടംവാങ്ങിയാണ് പലരും തുക നൽകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിൽ വീർപ്പുമുട്ടുന്ന ലോക്ക് ഡൗൺ കാലത്തും രോഗത്തിന് പുറമെ വലിയ തുക നഷ്ടപ്പെടുന്നത് കൊവിഡ് രോഗികളുടെ കുടുംബങ്ങളെ തീർത്തും നിരാശയിലാക്കുകയാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരുന്ന മാവേലിക്കര സ്വദേശികളായ വൃദ്ധ ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യ കൊവിഡ് മുക്തയാവുകയും ചെയ്തു. ഭർത്താവിന്റെ മൃതദേഹം ആംബുലൻസിലാണ് മാവേലിക്കരയിലേക്ക് കൊണ്ടുപോയത്. ഭാര്യ സഞ്ചരിച്ച ഇന്നോവ കാറിന് 3000 രൂപയായിരുന്നു വാടക. എന്നാൽ സമാനമായ ദൂരം സഞ്ചരിച്ച അംബുലൻസ് കൊവിഡ് ബാധിച്ച മരിച്ച മൃതദേഹം എന്ന പേര് പറഞ്ഞ് 18,000 രൂപ പിടിച്ചുവാങ്ങി. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ചാത്തന്നൂരിലെ വീട്ടിലെത്തിക്കാൻ ഏഴായിരം രൂപ വാങ്ങിയതായും പരാതിയുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സൗജന്യമായി വീടുകളിലെത്തിക്കാൻ സജ്ജരായി സന്നദ്ധസംഘടനകൾ ഉണ്ടെങ്കിലും ആശുപത്രി പരിസരങ്ങളിൽ ഇവരുടെ സാന്നിദ്ധ്യം സ്ഥിരമായി ഇല്ലാത്തതാണ് പ്രശ്നം.

സർക്കാർ നിരക്ക്

കിലോമീറ്ററിന് 20 രൂപ

കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാനായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തിരുവനന്തപുരം ഐ.എം.എയുമായി ചേർന്ന് സ്വകാര്യ ആബുലൻസുകളുടെ ശൃംഖല സൃഷ്ടിച്ചിരുന്നു. അന്ന് അറുനൂറ് രൂപയായിരുന്നു (10 കി.മീറ്ററിന്) മിനിമം ചാർജ്. പിന്നീടുള്ള 20 കിലോമീറ്ററിന് 20 രൂപയും. എന്നാൽ ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും ഉള്ളതുപോലെ ആംബുലൻസുകൾക്ക് പൊതുവായൊരു നിരക്ക് ഇതുവരെ സർക്കാർ നിശ്ചയിച്ചിട്ടില്ല.

ട്രാക്ക് ആംബുലൻസിന് 18 രൂപ

മിനിമം ചാർജ് പരിധിയിൽ വരുന്ന നിശ്ചിത ദൂരം കഴിഞ്ഞുള്ള ഓരോ കിലോ മീറ്ററിനും 18 രൂപ മാത്രം വാങ്ങിയാണ് സന്നദ്ധ സംഘടനയായ ട്രാക്കിന്റെ നിയന്ത്രണത്തിലുള്ള രണ്ട് ആംബുലൻസുകൾ സർവീസ് നടത്തുന്നത്. കൊവിഡ് ബാധിതരെയോ കൊവിഡ് ബാധിച്ച് മരിച്ചവരെയോ കൊണ്ടുപോകുന്നതിന് അധികം പണം വാങ്ങാറില്ല. പി.പി.ഇ കിറ്റിനും അണുനശീകരണത്തിനുമായി 500 രൂപ മാത്രമാണ് പ്രത്യേകം വാങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.