തൃശൂർ: കൊവിഡ് പോസിറ്റീവ് നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക് ഡൗൺ നിലവിലെ പോലെയോ, അതിനേക്കാൾ കടുത്ത നിയന്ത്രണങ്ങളോടെയോ തുടരാൻ നിർദ്ദേശം. ആശുപത്രി, മരണം തുടങ്ങി അത്യാവശ്യങ്ങൾക്കല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്നും കഴിഞ്ഞദിവസം സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഓൺലൈനായി പഞ്ചായത്ത് ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചു. പലചരക്ക്, പച്ചക്കറി, മത്സ്യ, മാംസ കച്ചവടസ്ഥാപനങ്ങൾ അനുവദിച്ച ദിവസങ്ങളിൽ മാത്രമാണ് തുറക്കേണ്ടത്.
തുറന്നാൽ തന്നെ വിതരണം ആർ.ആർ.ടി വഴി മാത്രമാകും. റേഷൻ വ്യാപാരികളുടെ യോഗത്തിൽ, റേഷൻ വിതരണം പരിപൂർണ്ണമായും ആർ.ആർ.ടി വഴി മാത്രമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 50 പേരിൽ കൂടുതൽ രോഗികളുള്ള വാർഡുകളിൽ നിയന്ത്രണം ശക്തമാക്കും. നിയന്ത്രണ ലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാൻ പൊലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ് തുടങ്ങിയവരുടെ പട്രോളിംഗ് രാത്രിയും പകലും ശക്തമാക്കും. വ്യാപനം ശക്തമായി നിലനിൽക്കുന്ന കോളനികളിലും ഫ്‌ളാറ്റ് സമുച്ചയങ്ങളിലും രോഗത്തെപ്പറ്റി വിശദീകരണം നടത്തും. എല്ലാ ചെറുവഴികളും അടച്ച് വാർഡിലേക്ക് പ്രവേശിക്കുന്നതിനും, പുറത്തേക്ക് പോകുന്നതിനും ഒരു വഴി മാത്രമായി പരിമിതപ്പെടുത്തണം.
മറ്റ് നിർദ്ദേശങ്ങൾ
ക്വാറന്റൈൻ ലംഘനം നടത്തുന്നുണ്ടോയെന്നുള്ള പരിശോധന ശക്തമാക്കണം
ആർ.ആർ.ടി സേവനം അത്യാവശ്യ സാധനങ്ങൾക്ക് മാത്രം.
ചെറുവാഹനങ്ങൾക്ക് കൊണ്ടുവരാവുന്നവ മാത്രം ആർ.ആർ.ടി വഴി വാങ്ങണം.
അനാവശ്യമായി ചുറ്റിക്കറങ്ങുന്ന വാഹനം പിടിച്ചെടുക്കണം.
പഞ്ചായത്തുകളിലേക്ക് ആയുഷ് 64
ജില്ലയിലെ 57 പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധമരുന്നായ ആയുഷ് 64 ന്റെ വിതരണം നടത്തുമെന്ന് സേവാഭാരതി അറിയിച്ചു. ഓരോ പഞ്ചായത്തിലും ഒരു ഡോക്ടർ അടക്കം ആറ് പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ആയുഷ് 64 തൃശൂർ ജില്ലാ വിതരണ ഉദ്ഘാടനം ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ഡോ. ഡി. സുധാകരനിൽ നിന്നും രാഷ്ട്രീയ സ്വയംസേവക സംഘം തൃശൂർ വിഭാഗ് കാര്യവാഹ് കെ. എ ഉണ്ണിക്കൃഷ്ണൻ മരുന്നുകൾ ഏറ്റുവാങ്ങി നിർവഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ നേതൃത്വം നൽകി. നോഡൽ ഓഫീസർമാരായ ഡോ. പി. പി പ്രദീപ് കുമാർ, ഡോ.വി. കൃഷ്ണകുമാർ, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി. ഹരിദാസ്, ജില്ലാ സംഘടനാ സെക്രട്ടറി പി. എം രാംപ്രസാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |