ലക്നൗ: കൊവിഡ് വാക്സിൻ കുത്തിവയ്പിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ ചാടി ഉത്തർപ്രദേശിലെ ബാരബങ്കി ഗ്രാമവാസികൾ. ശനിയാഴ്ചയാണ് ഗ്രാമത്തിൽ വാക്സിനേഷൻ സംഘടിപ്പിച്ചത്. അതിൽ 14 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചതെന്നും രാംനഗർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് രാജീവ് കുമാർ ശുക്ല പറഞ്ഞു.
വാക്സിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും അവർക്കിടയിൽ പരന്നിരുന്നു. അതിനാൽ തന്നെ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ഗ്രാമവാസികളെ ബോധവത്കരിക്കുകയും ചെയ്തു. എന്നാൽ കുറച്ചുപേർ വാക്സിൻ സ്വീകരിക്കാൻ തയ്യാറായപ്പോൾ മറ്റുള്ളവർ സരയു നദിയിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വൈറസിനെതിരായ വാക്സിനല്ല വിഷമാണ് കുത്തിവയ്ക്കുന്നതെന്നാണ് അവരുടെ ധാരണ. അതിനാലാണ് അവർ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരത്തിലുള്ള സംഭവം.
18 വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. എല്ലാവരും വാക്സിൻ സ്വീകരിക്കുകയെന്നത് മാത്രമാണ് പ്രതിരോധത്തിനുള്ള പ്രധാന മാർഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |