കിടപ്പുരോഗികളുടെ വാക്‌സിനേഷൻ
പൂർത്തിയാക്കാൻ നിർദ്ദേശം
കോഴിക്കോട് : തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൊവിഡ് പരിശോധന കൂട്ടാൻ ടെസ്റ്റിംഗ് പ്ലാൻ തയ്യാറായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസം കൊവിഡ് പരിശോധന ഉണ്ടാകും. ഒരു ദിവസം മൊബൈൽ പരിശോധന യൂണിറ്റും ഒരു ദിവസം മൊബൈൽ മെഡിക്കൽ യൂണിറ്റും ഉൾപ്പെടെ ആഴ്ചയിൽ അഞ്ചു ദിവസം പഞ്ചായത്തുകളിൽ കൊവിഡ് പരിശോധനാ സൗകര്യമുണ്ടാകും. ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയാൽ അവിടങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ മേൽനോട്ടത്തിൽ കൂടുതൽ പരിശോധനാ സൗകര്യമൊരുക്കും.
തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന കൊവിഡ് പ്രതിരോധ നടപടികൾ ദിവസേന അവലോകനം ചെയ്യും. കൊവിഡ് പരിശോധന, സമ്പർക്ക പട്ടിക തയ്യാറാക്കൽ, രോഗ ലക്ഷണമുള്ളവരെ ക്വാറന്റൈൻ ചെയ്യൽ, ഡി.സി.സികളിലേക്കും എഫ്.എൽ.ടി.സികളിലേക്കും മാറ്റി പാർപ്പിക്കൽ, പട്ടികജാതി-വർഗ കോളനികളിലെ പ്രതിരോധ നടപടികൾ, അന്യ സംസ്ഥാന തൊഴിലാളി സംരക്ഷണം എന്നീ കാര്യങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജില്ലാതല കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യണം. ഇതിന്റെ മേൽനോട്ട ചുമതല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കാണ്.
കിടപ്പിലായ രോഗികളുടെ വാക്‌സിനേഷൻ ഉടൻ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ സാംബശിവറാവു നിർദ്ദേശം നൽകി. ഏകോപനത്തിന് ജില്ലാ സാമൂഹ്യനീതി വകുപ്പിനെയും വനിതാ-ശിശു വികസന വകുപ്പിനെയും ചുമതലപ്പെടുത്തി.
രോഗലക്ഷണമുള്ളവരെ പരിശോധനയിലൂടെ കണ്ടെത്തി നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ രോഗവ്യാപന തോത് കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവ് വന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കുമെന്നും കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |