കൊച്ചി: കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജന്റിന്റെ തട്ടിപ്പിനിരയായി ദുബായിൽ കുടുങ്ങിയവരിൽ 41 നഴ്‌സുമാർക്ക് വി.പി.എസ് ഹെൽത്ത് കെയറിന്റെ ദുബായ്, ഷാർജ, അബുദാബി ആശുപത്രികളിൽ ജോലി നൽകി. മൂന്നു മാസത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് ജോലി ലഭിച്ചത്.
നഴ്‌സുമാർ വി.പി.എസ് ഹെൽത്ത്‌കെയർ ഹ്യുമൻ റിസോഴ്‌സ് വിഭാഗത്തിന് അപേക്ഷകൾ അയച്ചിരുന്നു. ഇരുന്നൂറോളം പേരിൽ നിന്നാണ് യോഗ്യരായവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തതെന്ന് ചീഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജർ സഞ്ജയ് കുമാർ അറിയിച്ചു. മെഡിക്കൽ ലൈസൻസ് ഇല്ലാത്ത ആരോഗ്യ പ്രവർത്തകർ രോഗികളുടെ സഹായി, സർവീസ് അസിസ്റ്റന്റ് തസ്തികകളിലാണ് തത്കാലം പ്രവർത്തിക്കുക. ട്രെയിനി നഴ്‌സുമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് സഹായങ്ങൾ നൽകാൻ വി.പി.എസ് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംസീർ വയലിൽ നിർദ്ദേശിച്ചതായി അധികൃതർ അറിയിച്ചു.
റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് നൽകിയ രണ്ടു ലക്ഷം രൂപയിൽ ഒരു രൂപപോലും തിരിച്ചു ലഭിച്ചിട്ടില്ലെന്ന് ജോലിയിൽ കയറിയവരിൽ ഒരാളായ കോട്ടയം സ്വദേശി അമ്പിളി പറഞ്ഞു. അമ്പിളിക്കൊപ്പം തട്ടിപ്പിനിരയായ സഹോദരി ആശയ്ക്കും ജോലി ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |