ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് നൽകാനാവില്ലെന്ന് വിദേശ വാക്സിൻ നിർമ്മാതാക്കളായ ഫൈസറും മോഡേണയും ഡൽഹി സർക്കാരിനെ അറിയിച്ചു. കേന്ദ്രസർക്കാരുമായി മാത്രമേ വാക്‌സിൻ കരാറിലേർപ്പെടാനാകൂവെന്നും ഇരു കമ്പനികളും വ്യക്തമാക്കിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
നേരിട്ട് വാക്‌സിൻ നൽകാനാകില്ലെന്ന് യു.എസ് കമ്പനിയായ മൊഡേണ കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാരിനെയും അറിയിച്ചിരുന്നു.
വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കമ്പനികൾ നിലപാട് വ്യക്തമാക്കിയത്.
ജോൺസൺ ആൻഡ് ജോൺസണും സമാന നിലപാട് അറിയിച്ചു. വിദേശത്ത് നിന്ന് നേരിട്ട് വാങ്ങാമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് പറഞ്ഞത്. എന്നാൽ കേന്ദ്രം ഈ കമ്പനികളുമായി പ്രത്യേകം ചർച്ച നടത്തുകയാണ്. സ്വകാര്യ കമ്പനികളിൽ നിന്ന് വാക്‌സിൻ വാങ്ങുന്നതും കേന്ദ്രം തടയുകയാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |