SignIn
Kerala Kaumudi Online
Friday, 29 March 2024 2.54 AM IST

കുഴൽപ്പണക്കവർച്ച: ബി.ജെ.പി നേതാക്കൾക്ക് നോട്ടീസ് അയച്ചു, ഹാജരായില്ലെങ്കിൽ നടപടി

bjp

തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി മൂന്ന് ബി.ജെ.പി നേതാക്കൾക്ക് നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്ത എന്നിവർക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്.

മൂന്നു പേരോടും കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് ഹാജരാകണമെന്ന് അന്വേഷണ സംഘം ശനിയാഴ്ച ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. രേഖാമൂലമുള്ള അറിയിപ്പ് കിട്ടാത്തതിനാൽ ഇവർ ഹാജരാകുന്നതിന് സാവകാശം തേടി. തുടർന്നാണ് നോട്ടീസ് അയച്ചത്. ബി.ജെ.പി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ, ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെ ശനിയാഴ്ച വിളിച്ചുവരുത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം. ഗണേഷ്, ജി. ഗിരീഷ്, കെ.ജി. കർത്ത എന്നിവരോട് ഹാജരാകാനാവശ്യപ്പെട്ടത്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ആലപ്പുഴ കേന്ദ്രീകരിച്ച് കർത്തയെ നിരീക്ഷിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് ആരോപണമുണ്ടായിരുന്നു. പണം കൊണ്ടുവന്ന കാർ കൊടകരയിൽ മറ്റൊരു വാഹനം കൊണ്ട് ഇടിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഏപ്രിൽ മൂന്നിനായിരുന്നു സംഭവം. കേസിൽ 19 പ്രതികളെ അറസ്റ്റ് ചെയ്തു. ഒരുകോടിയോളം രൂപ കണ്ടെടുത്തു. പരാതിക്കാരനായ ധർമ്മരാജനെയും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിനെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.


പണം വന്നത് കർണാടകയിൽ നിന്നാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. എന്നാൽ, പണത്തിന്റെ ഉറവിടം തേടുന്നതിന് കേരള പൊലീസിന് അധികാരമില്ലെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടതെന്നുമാണ് ബി.ജെ.പിക്ക് ലഭിച്ച നിയമോപദേശമെന്നാണ് സൂചന. മറ്റു സംസ്ഥാനങ്ങളുമായി ചേർന്നുള്ള അന്വേഷണം വേണമെന്നതിനാൽ കേന്ദ്ര ഏജൻസികളെ ഏൽപ്പിച്ചേക്കും.

 ഉറവിടം അന്വേഷിക്കണം

സംഭവത്തിൽ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് തൃശൂർ വരന്തരപ്പിള്ളി സ്വദേശി ടി.എൻ. മുകുന്ദൻ പരാതി നൽകി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്ര, കൊച്ചി സോണൽ ജോയിന്റ് ഡയറക്ടർ മനീഷ് ഗോധ്‌റ എന്നിവർക്കാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പിന് ചെലവഴിക്കാൻ പണം കടത്തിയത് ഗുരുതരമായ കുറ്റമായി കാണണമെന്നും കള്ളപ്പണം കടത്തൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും പരാതിയിലുണ്ട്. എൽ.ജെ.ഡി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് സലിം മടവൂർ ഇതേ ആവശ്യമുന്നയിച്ച് ഇ.ഡിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.