തിരുവനന്തപുരം: പാർട്ടിയിൽ അർഹതപ്പെട്ട പല സ്ഥാനങ്ങളും ലഭിക്കാതെപോയ നേതാവാണ് വി.ഡി.സതീശനെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അപ്പോഴെല്ലാം പാർട്ടി ഏൽപ്പിച്ച ചുമതലകൾ അങ്ങേയറ്റം ആത്മാർത്ഥമായി നിർവഹിക്കാൻ കഴിഞ്ഞതിന്റെ അംഗീകാരം കൂടിയാണ് സോണിയാഗാന്ധി ഇപ്പോൾ നൽകിയ ചുമതലയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇന്നലെ രാവിലെ തന്റെ വസതിയിൽ എത്തിയ വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നര പതിറ്റാണ്ടുകാലത്തെ വ്യക്തിപരമായ അടുപ്പവും ബന്ധവുമുണ്ട്. ആ നീണ്ട രാഷ്ട്രീയബന്ധം എന്നും തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ട. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രവർത്തകരിലൊരാളാണ് സതീശൻ. ഞാൻ പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു വർഷക്കാലവും ഏൽപ്പിച്ച ചുമതലകൾ പ്രതിപക്ഷത്തിനുവേണ്ടി ഭംഗിയായി നിർവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഞങ്ങളെല്ലാം ഒരുമിച്ച് മുന്നോട്ടു പോകും. കോൺഗ്രസും യു.ഡി.എഫും ഏറ്രവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണ് ഇത്. അഭിപ്രായ വ്യത്യാസങ്ങളില്ലാതെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയെയും യു.ഡി.എഫിനെയും ഒരുമിച്ച് മുന്നോട്ടു നയിക്കാൻ സതീശന് കഴിയും. എന്റെ കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
തന്റെ പ്രവർത്തനമണ്ഡലം ഡൽഹിയിലേക്കു മാറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് എം.എൽ.എയെന്ന നിലയ്ക്കു പ്രവർത്തിക്കും. സോണിയാഗാന്ധി പറയുന്നതിനപ്പുറം ഒരു തീരുമാനവുമില്ല. രമേശ് ചെന്നിത്തല തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |