തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ കാരണവർ പി.ജെ. ജോസഫ്. കേരള കോൺഗ്രസ്- ജോസഫ് വിഭാഗം പാർലമെന്ററി പാർട്ടി നേതാവായ ജോസഫിന് പ്രായം 79 . ഇടതുതരംഗത്തിലും ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ഇരുപതിനായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോസഫ് പത്താം തവണ നിയമസഭയിലെത്തുന്നത്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് കന്നിയങ്കത്തിൽ മിന്നുന്ന വിജയത്തോടെ സഭയിലെത്തിയ സച്ചിൻദേവാണ് സഭയിലെ ബേബി. പ്രായം 27 വയസ്. സി.പി.എമ്മിന്റെ കുത്തകസീറ്റായ ബാലുശ്ശേരിയിൽ 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചലച്ചിത്രതാരം ധർമ്മജൻ ബോൾഗാട്ടിയെ തോല്പിച്ചത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമാണ്.
നായകന്റെ ജന്മദിനത്തിൽ
സത്യപ്രതിജ്ഞ
ഇടതുമുന്നണിക്ക് തുടർഭരണമുറപ്പാക്കിയ നായകൻ പിണറായി വിജയൻ വീണ്ടും എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ദിവസത്തിന് മറ്റൊരു സവിശേഷതയുമുണ്ട്. ഇന്നലെ അദ്ദേഹത്തിന്റെ 76-ാം ജന്മദിനമായിരുന്നു. 2016ൽ അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത ദിവസമായിരുന്നു മേയ് 24. അന്ന് എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇക്കുറി മന്ത്രിസഭ അധികാരമേറ്റ് നാല് ദിവസം പിന്നിട്ടപ്പോഴാണ് പിറന്നാളെത്തിയത്.
മാണിയുടെ റെക്കാഡിന്
ഒപ്പമെത്തി ഉമ്മൻചാണ്ടി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് 77 വയസ്. അദ്ദേഹം ഈ സഭയിലും എത്തിയതോടെ മറ്റൊരു നേട്ടത്തിനും ഉടമയാവുന്നു. തുടർച്ചയായി പന്ത്രണ്ടാം തവണയും നിയമസഭാംഗം. അന്തരിച്ച കെ.എം. മാണി മാത്രമാണ് ഇതിന് മുമ്പ് 12 തവണ നിയമസഭയിലെത്തിയത്. 1965ലും ജയിച്ച കെ.എം. മാണി 13 തവണ വിജയിച്ചിട്ടുണ്ടെങ്കിലും അത്തവണ നിയമസഭ ചേർന്നില്ല.കെ.എം. മാണി 52 വർഷം സാമാജികത്വം പൂർത്തിയാക്കിയപ്പോഴാണ് വിട വാങ്ങിയത്. ഉമ്മൻ ചാണ്ടി 50 വർഷം പിന്നിട്ടതേയുള്ളൂ.
40 വയസിന്
താഴെ 12 പേർ
40 വയസിൽ താഴെയുള്ള പന്ത്രണ്ട് അംഗങ്ങളുണ്ട് ഇക്കുറി നിയമസഭയിൽ. 30 പേർ 40നും 50നുമിടയ്ക്ക് പ്രായക്കാർ. 48 പേർക്ക് 50നും 60നുമിടയ്ക്കാണ് പ്രായം. 28 പേർ 60നും 70നുമിടയ്ക്കും 22 പേർ 70 വയസ് കഴിഞ്ഞവരുമാണ്.
52 പുതുമുഖങ്ങൾ
കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 75 അംഗങ്ങൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 52 പേർ പുതുമുഖങ്ങൾ. ജയിച്ച 11 വനിതകളിൽ ഏഴ് പേരും പുതുമുഖങ്ങൾ. ആകെ 969 പേരാണ് ഇതുവരെ കേരള നിയമസഭയിൽ അംഗങ്ങളായത്. നാമനിർദ്ദേശം ചെയ്യപ്പെട്ട 9 ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളും ഇതിൽപ്പെടും. ആംഗ്ലോ ഇന്ത്യൻ നാമനിർദ്ദേശം കഴിഞ്ഞ വർഷം ഭേദഗതിയിലൂടെ കേന്ദ്രം നിറുത്തലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |