തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 30 വരെ നിലവിലുള്ള ലോക്ഡൗൺ പിൻവലിച്ചാൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി വിദേശ മദ്യ വില്പനശാലകളും ബാറുകളും തുറന്നേക്കും. ലോക്ഡൗൺ നീട്ടാനാണ് സർക്കാർ തീരുമാനമെങ്കിൽ പഴയതുപോലെ ബെവ്കോയുടെ ആപ്പ് വഴിയാവും മദ്യവില്പന. മന്ത്രിസഭായോഗത്തിലാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
കൊവിഡിനെ തുടർന്ന് 2020 മേയ് 28നാണ് ബെവ്ക്യൂ ആപ്പ് എത്തിയത്. കഴിഞ്ഞ ജനുവരിയിൽ ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഈ സംവിധാനം പുനഃസ്ഥാപിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകളൊന്നുമില്ല. ബെവ്കോയുടെ വില്പന നിലച്ചതോടെ പ്രതിമാസം 1000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് സർക്കാരിനുള്ളത്.
ഇതിനു പുറമെ പല ജില്ലകളിലും വാറ്റും വ്യാപകമായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ എക്സൈസ് വൻ തോതിലാണ് വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടുന്നത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും മദ്യശാലകൾ അടഞ്ഞതോടെ അവിടെനിന്നുള്ള മദ്യക്കടത്തും ഇല്ലാതായി. ഇതോടെയാണ് വാറ്റ് സജീവമായത്. ഒരു കുപ്പി വാറ്റുചാരായത്തിന് 2500 രൂപവരെ വാങ്ങി പല സ്ഥലത്തും വില്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |