ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്‌പകൾക്ക് ആറുമാസത്തേക്ക് പലിശരഹിത മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജൂൺ പതിനൊന്നിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. രണ്ടാംതരംഗം മൂലം ബിസിനസ് അനുകൂലസാഹചര്യം നഷ്‌ടമായെന്നും ഒട്ടേറെപ്പേർക്ക് തൊഴിൽ ഇല്ലാതായെന്നും ചൂണ്ടിക്കാട്ടി അഡ്വ. വിശാൽ തിവാരിയാണ് ഹർജി സമർപ്പിച്ചത്.
വരുമാനം നിലച്ചതിനാൽ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഇക്കാലയളവിൽ വായ്‌പാ അക്കൗണ്ടുകളെ നിഷ്‌ക്രിയ ആസ്‌തിയായി (എൻ.പി.എ) പരിഗണിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്‌റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ. ഷാ എന്നിവർ പറഞ്ഞു. വിഷയത്തിൽ റിസർവ് ബാങ്കിന്റെ അഭിപ്രായം കൂടി കേൾക്കാനായാണ് ഹർജി പരിഗണിക്കുന്നത് 11ലേക്ക് മാറ്റിയത്.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് - ആഗസ്‌റ്റ് കാലയളവിൽ റിസർവ് ബാങ്ക് വായ്‌പാത്തിരിച്ചടവുകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എം.എസ്.എം.ഇ., വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ, വാഹന വായ്‌പ, ക്രെഡിറ്റ് കാർഡ് കുടിശിക, ഉപഭോക്തൃ വായ്‌പ, പ്രൊഫഷണലുകൾക്കുള്ള വ്യക്തിഗത വായ്‌പ എന്നിവയ്ക്കായിരുന്നു ഇത്. ഇക്കാലയളവിൽ ബാങ്കുകൾ പലിശയ്ക്ക് പുറമേ പിഴപ്പലിശ ഈടാക്കിയെങ്കിലും പിഴപ്പലിശ ഉപഭോക്താക്കൾക്ക് തിരിച്ചുനൽകാൻ സുപ്രീംകോടതി വിധിച്ചിരുന്നു. രണ്ടുകോടി രൂപവരെ വായ്‌പകളുള്ള ഇടപാടുകാരുടെ മൊത്തം പിഴപ്പലിശയായ 6,500 കോടി രൂപ കേന്ദ്രസർക്കാരാണ് വീട്ടിയത്. രണ്ടുകോടി രൂപയ്ക്കുമേൽ വായ്‌പകളുള്ളവർക്ക് തിരികെനൽകേണ്ടിവന്ന 7,500-8,000 കോടി രൂപയുടെ ബാദ്ധ്യത ബാങ്കുകൾ തന്നെ വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |