വധശിക്ഷ നൽകണമെന്ന് സാഗറിന്റെ മാതാപിതാക്കൾ
റയിൽവേയിൽ നിന്നും സസ്പെൻഡ് ചെയ്യും
ന്യൂഡൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്തി താരം സാഗർ റാണയുടെ കൊലപാകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. സുശീലിന് കുപ്രസിദ്ധ ഗുണ്ടകളും ക്രിമിനലുകളുമായി അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം സുശീലിന്റെ മെഡലുകൾ തിരിച്ചെടുക്കണമെന്നും വധശിക്ഷ നൽകണമെന്നുമാവശ്യപ്പെട്ട് സാഗർ റാണയുടെ മാതാപിതാക്കൾ രംഗത്തെത്തി. സുശീൽ സ്വാധീനും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അവർ പറഞ്ഞു.
ഛത്രസ്സാൽ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് സാഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ കുപ്രസിദ്ധ ഗുണ്ടയായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ അടുത്ത ബന്ധുവാണ്. കാലയുമായി സുശീലിന് വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ സോനുവിനെ സുശീൽ മർദ്ദിച്ചതോടെ ഇടക്കാലത്ത് സ്വരചേർച്ചയിലല്ലായിരുന്ന കാലയും സുശീലും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. സാഗറിനേയും സോനുവിനേയും സുശീൽ മർദ്ദിച്ചത് മറ്റൊരു കൊടും ക്രിമിനൽ നിരജ് ഭവാനെയുടേയും സംഘത്തിന്റേയും പിന്തുണയോടെയാണെന്നും വ്യക്തമായി. ഭവാനേയുടേ ബന്ധുവിന്റെ സ്കോർപിയോ കാർ ഛത്രസ്സാൽ സ്റ്റേഡിയത്തിന് അടുത്തു നിന്ന് പൊലിസ് കണ്ടെടുത്തിരുന്നു. സാഗറിനേയും രണ്ട് സുഹൃത്തുക്കളേയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ റെക്കാഡ് ചെയ്ത് പ്രചരിപ്പിക്കാൻ സുശീൽ കൂട്ടാളികളോട് ആവശ്യപ്പെട്ടെന്നും ഇത് കണ്ട് എല്ലാവരും തന്നെ പേടിക്കണമെന്ന് അയാൾ പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.
സസ്പെൻഷൻ ഉടൻ
കൊലക്കേസിൽ പ്രതിയാക്കി പൊലീസ് എഫ്.ഐ. ആർ ഇട്ടതിനാൽ സുശീൽ കുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ഉത്തര റെയിൽവേ അധികൃതർ അറിയിച്ചു.
ഉത്തര റെയിൽവേയിൽ അസിസ്റ്റന്റ് കൊമേഴ്്സ്യൽ മാനേജരാണ് സുശീൽ. 2015 മുതൽ സ്കൂൾ തലത്തിൽ സ്പോർട്സ് വളർത്തുന്നതിനായി ഛത്രസ്സാൽ സ്റ്റേഡിയത്തിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി ഡൽഹി ഗവൺമെന്റിന്റെ കീഴിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുകയായിരുന്നു സുശീൽ. ഈ വർഷത്തോടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |