കൊല്ലം: അസീസിയ മെഡിക്കൽ കോളേജിൽ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം കണ്ടെത്തിയതോടെ മൂന്ന് വിദ്യാർത്ഥികളെ ആരോഗ്യസർവകലാശാല ഡീബാർ ചെയ്‌തു. അന്നേ ദിവസം പരീക്ഷാഡ്യൂട്ടിയുണ്ടായിരുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. ക്രമക്കേട് കണ്ടെത്തിയതോടെ വിശദമായ അന്വേഷണത്തിന് സർവകലാശാല നിർദ്ദേശിച്ചു.
2012ൽ എംബിബിഎസ് പ്രവേശനം നേടിയ മൂന്ന് വിദ്യാർത്ഥികൾക്കും കഴിഞ്ഞ ഒൻപത് വർഷമായിട്ടും വിജയിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇവർക്ക് പകരം മറ്റാരോ പരീക്ഷ എഴുതുകയായിരുന്നു. ഈ വർഷം ജനുവരിയിൽ നടന്ന മൂന്നാംവർഷ എംബിബിഎസ് പാർട്ട് ഒന്ന് പരീക്ഷയാണ് ആൾമാറാട്ടം നടത്തി എഴുതിയതായി കണ്ടെത്തിയത്. ഇവരെ സഹായിക്കാൻ പരീക്ഷാ ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കപ്പെട്ടവർ ഒത്താശ ചെയ്‌തു എന്നും കണ്ടെത്തി.
അതേസമയം ക്രമക്കേട് നടത്തിയ വിദ്യാർത്ഥികളോ കൂട്ട് നിന്ന ഉദ്യോഗസ്ഥരോ തങ്ങളുമായി ബന്ധമുളളവരല്ലെന്ന് അസീസിയ കോളേജ് അധികൃതർ അറിയിച്ചു. പുറത്തുനിന്നുളള വിദ്യാർത്ഥികളാണിവർ. ഉദ്യോഗസ്ഥരും കോളേജിന് പുറത്തുളളവരാണ്.
ആൾമാറാട്ടത്തിന് സഹായിച്ച പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും ഇൻവിജിലേറ്റർമാരായ മൂന്നുപേരെയും പരീക്ഷാ ഡ്യൂട്ടിയിൽ നിന്ന് നീക്കി. അസീസിയ മെഡിക്കൽ കോളേജിലെ പരീക്ഷാകേന്ദ്രം സർവകലാശാല റദ്ദാക്കുകയും ചെയ്‌തു. ഇവിടെ നിലവിലുളള വിദ്യാർത്ഥികളുടെ ഭാവി കാര്യത്തിൽ എന്നാൽ ആരോഗ്യസർവകലാശാല വ്യക്തത വരുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |