പൊൻകുന്നം: അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെകണ്ട് വീട്ടുകാർ ആദ്യം ഭയന്നെങ്കിലും അതിന്റെ സൗമ്യഭാവം ആദ്യം കൗതുകമായും പിന്നെ വാത്സല്യമായും മാറി. ചിറക്കടവ് പുന്നശ്ശേരിയില്ലം മനോജിന്റെ വീട്ടിലാണ് പകൽവെളിച്ചത്തിൽ രാത്രിസഞ്ചാരിയായ കുട്ടിക്കുറുക്കൻ എത്തിയത്.
രണ്ടുദിവസമായി മനോജിന്റെ വീട്ടുമുറ്റത്തും പരിസരത്തും ഇവനുണ്ട്. വളർത്തുനായയെപ്പോലെ വീടിന്റെ സിറ്റൗട്ടിലേക്ക് കയറി വിശ്രമിക്കാനും മടിയോ പേടിയോ ഇല്ല. വീട്ടുകാർ അടുത്തുവന്നാലും ഭയമില്ല. ചിലപ്പോൾ തൊടിയിലൂടെ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കും. വീടിന്റെ തിണ്ണയിൽ കയറിയിരുന്ന കുട്ടിക്കുറുക്കന് വീട്ടിലെ നായയ്ക്ക് നൽകുന്ന പെഡിഗ്രി തീറ്റ നൽകിയെങ്കിലും കഴിക്കാതെ മടങ്ങി.
ശല്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും വളർത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്ന ആശങ്കയുണ്ട്. എന്നാൽ ഇതുവരെ അത്തരം വഴിവിട്ട ശ്രമങ്ങളൊന്നും ഉണ്ടായില്ല. പ്രദേശത്ത് രാത്രി കുറുക്കന്മാരുടെ ഓലിയിടൽ നാട്ടുകാർ കേൾക്കാറുണ്ട്. എന്നാൽ പകൽ ഇതുവരെ ഇവയെ ആരും കണ്ടിട്ടില്ല.
അതേസമയം ഇത് കുറുനരിയാണോ കുറുക്കനാണോ എന്ന സംശയവും നിലനിൽക്കുന്നു. രൂപസാമ്യമുണ്ടെങ്കിലും രണ്ടും വ്യത്യസ്ത ജീവിയാണ് . സാധാരണ കോഴിയെ പിടിക്കുന്നത് മാംസാഹാരിയായ കുറുനരിയാണ്. കുറുക്കൻ പൊതുവെ പഴ വർഗങ്ങളാണ് കഴിക്കുകയെന്ന് പറയുന്നു. കോഴിയെ തിന്നുകയുമില്ല. നിർത്താതെ ഒാലിയിടുന്നതും ഊളൻ എന്നറിയപ്പെടുന്ന കുറുനരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |