കോട്ടയം: ഓക്‌സിജൻ ലഭ്യതയും മതിയായ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയ ജില്ല കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിരോധത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചുവെന്ന് ജില്ലാ അധികൃതർ അവകാശപ്പെട്ടു. ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ഓക്‌സിജൻ കിടക്കകൾ സജ്ജമാക്കിയതിലൂടെ മരണനിരക്ക് കുറയ്ക്കാനും ജില്ലയ്ക്ക് സാധിച്ചു.
ജില്ലയ്‌ക്ക് ഏകദേശം 167 കോടി രൂപയുടെ കൊവിഡ് ചികിത്സാ സേവനങ്ങൾ സർക്കാർ സംവിധാനത്തിലൂടെ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതായാണ് കണക്ക്. ജില്ലയിൽ രോഗബാധിതരായ 1.7 ലക്ഷം പേരിൽ ലക്ഷണങ്ങൾ ഇല്ലാതിരുന്നവർ വീടുകളിൽ തന്നെയാണ് കഴിഞ്ഞതെങ്കിലും സർക്കാർ സംവിധാനങ്ങളിലൂടെ 44,700 പേർക്ക് ചികിത്സ നൽകി. ഇത് ആകെ രോഗികളുടെ 26.3 ശതമാനം വരും.
മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നീ കൊവിഡ് ആശുപത്രികളിൽ ഇതുവരെ 8700 പേരാണ് ചികിത്സ നേടിയത്. സെക്കൻഡ് ലൈൻ കേന്ദ്രങ്ങളിൽ സംസ്ഥാനത്ത് ആകെയുള്ള 2421 ഓക്‌സിജൻ കിടക്കകളിൽ 591 എണ്ണവും (24.4 ശതമാനം) ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളിൽ ആകെയുള്ള 681 ഓക്‌സിജൻ കിടക്കകളിൽ 161 എണ്ണവും (23.64 ശതമാനം) ജില്ലയിലാണ്.
മേയ് 23 വരെ കൊവിഡ് ബാധിച്ച് 317 പേർ മരിച്ച ജില്ലയിലെ മരണ നിരക്ക് 0.19 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ മരണ നിരക്ക് 0.31 ആണ്.
ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് ഏകദേശം 57 ലക്ഷം രൂപ ലഭ്യമാക്കിയാണ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ കേന്ദ്രീകൃത ഓക്‌സിജൻ സൗകര്യമുള്ള 591 എണ്ണം ഉൾപ്പെടെ 756 കിടക്കകൾ ഒരുക്കിയത്. ഈ കേന്ദ്രങ്ങളിൽ ഇതുവരെ 7500 പേർക്ക് ശരാശരി 10 ദിവസം ഓക്‌സിജനോടെയുള്ള ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞു.
നിലവിൽ 23 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻററുകളിലായി 2462 കിടക്കകളാണുള്ളത്. ഇവയിൽ നാളിതുവരെ 26000 ലധികം പേർക്ക് ശരാശരി 10 ദിവസം ചികിത്സ നൽകി. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പരിധിയിലുള്ള 71 ഡോമിസിലിയറി കെയർ സെന്ററുകളിലായി 2745 കിടക്കകളുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വീട്ടിൽ താമസിക്കാൻ സൗകര്യമില്ലാത്ത 2500 പേർ ഇതുവരെ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
മെഡിക്കൽ കോളേജിൽ പി.എം കെയറിൽ നിന്ന് ലഭ്യമാക്കിയ മിനിറ്റിൽ 2000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റും കോട്ടയം ജില്ലാ ആശുപത്രിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ച് സജ്ജീകരിച്ച മിനിറ്റിൽ 150 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റും ഗുരുതര രോഗം ബാധിച്ചവർക്ക് ചികിത്സ നൽകാൻ ഉപകരിച്ചു.
സി.കെ. ആശ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 38 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ ഓക്‌സിജൻ പ്ലാന്റ് താലൂക്ക് ആശുപത്രിയിലെ ആവശ്യങ്ങൾക്ക് സഹായകമായി.
പി.എം കെയറിൽ നിന്ന് ലഭിച്ച 1000 ലിറ്റർ ശേഷിയുള്ള മൂന്ന് ഓക്‌സിജൻ പ്ലാൻറുകൾ ഉഴവൂർ, പാലാ, ചങ്ങനാശേരി ആശുപത്രികളിലും ഉടൻ സജ്ജമാകും.
ഇതുവരെ 8700 പേരാണ് ചികിത്സ നേടി
കൊവിഡ് ബാധിച്ച് മരിച്ചത് 317 പേർ
167 കോടി രൂപയുടെ ചികിത്സാ സേവനങ്ങൾ
ഒാക്സിജൻ ക്ഷാമം ബാധിച്ചില്ല
ആദ്യ തരംഗത്തിൽ കൊവിഡ് ശക്തമായിരുന്ന 2020 ജൂലായ് മുതൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മുന്നൊരുക്കങ്ങളാണ് രണ്ടാം തരംഗത്തെ നേരിടാൻ ജില്ലയെ സജ്ജമാക്കിയത്. സംസ്ഥാന സർക്കാരിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫണ്ടുകൾക്കു പുറമെ പി.എം കെയറിൽനിന്ന് ലഭിച്ച തുകയും എം.എൽ.എ മാരുടെ ഫണ്ടുകളും വ്യവസായ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണവും ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കുന്നതിന് പിൻബലമേകി. രണ്ടാം തരംഗത്തിൽ ഒാക്സിജൻ ക്ഷാമം ജില്ലയെ ബാധിച്ചതേയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |