നീലേശ്വരം: കഴിഞ്ഞവർഷം ലോക്ക്ഡൗണിൽ സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിൽ അണിചേർന്ന് തരിശുനിലങ്ങളടക്കം ഉപയോഗപ്പെടുത്തി ആവേശത്തോടെ കൃഷിയിലേക്ക് തിരിഞ്ഞ വലിയൊരു വിഭാഗം കർഷകർ ഇക്കുറി പിന്മാറുന്നു. കാലവർഷം മുന്നിലെത്തിയിട്ടും ബഹുഭൂരിഭാഗവും കൃഷിയിറക്കുന്നതിനോട് താൽപര്യമില്ലെന്ന നിലപാടിലാണ്. ഉത്പന്നങ്ങൾക്ക് വില കിട്ടാത്തതും വളം വില വർദ്ധനവും പ്രഖ്യാപിച്ച സഹായം ലഭിക്കാത്തതുമെല്ലാം കൂടിയുണ്ടായ നിരാശയാണ് ഭൂരിഭാഗം പേരെയും പിന്തിരിപ്പിക്കുന്നത്.
തരിശായി കിടന്ന സ്ഥലമെല്ലാം ഉഴുതുമറിച്ച് നെൽകൃഷി, പച്ചക്കറി, കപ്പ, നേന്ത്രവാഴ എന്നിവ വ്യാപകമായി കൃഷി ചെയ്യുകയായിരുന്നു പോയ വർഷം. എന്നാൽ കപ്പ, നേന്ത്രക്കായ എന്നിവയ്ക്ക് വലിയ വിലത്തകർച്ചയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്ത് പച്ചക്കപ്പയ്ക്ക് കിലോവിന് 20 രൂപ വിലയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കച്ചവടക്കാർ കപ്പ എടുക്കാൻ തയ്യാറാകുന്നില്ലെന്ന് കർഷകർ പറയുന്നു. വിളവെടുത്ത് വാട്ടിയകപ്പ വിറ്റഴിക്കാൻ പറ്റാതെ നശിക്കുകയാണ് പലയിടത്തും.വില കിട്ടാത്തതിനാൽ ഇനിയും വിളവെടുക്കാത്തവരും ഏറെയാണ്. കൂലിയിനത്തിലും മറ്റുമായി കർഷകർക്ക് നല്ലൊരു തുക ചിലവായിരുന്നു. പന്നി അടക്കമുള്ളവയുടെ ശല്യം കാരണം കൃഷിനാശത്തിനിരയായവരും ഏറെയാണ്.
ഏക്കർ കണക്കിന് തരിശുനിലങ്ങളിൽ നെൽകൃഷി ചെയ്തിരുന്നുവെങ്കിലും വിളവെടുക്കാനായ സമയത്ത് വന്ന മഴ വലിയ നഷ്ടവുമുണ്ടാക്കി. പലർക്കും വൈക്കോൽ പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു. കാലാവസ്ഥയുടെ വ്യതിയാനവും കൂലിയിനത്തിലുള്ള വർദ്ധനവുമാണ് കൃഷി തുടരാനാകില്ലെന്ന സ്ഥിതിയിലേക്ക് ആളുകളെ എത്തിച്ചിരിക്കുന്നത്. അതേസമയം പച്ചക്കപ്പ സംഭരിക്കാൻ ഫോർട്ടി കോർപ്പ് തയ്യാറാണെന്ന അറിയിപ്പ് കർഷകർക്ക് ആശ്വാസമായിട്ടുമുണ്ട്.
കഴിഞ്ഞ വർഷം സുഭിക്ഷ കേരളം പദ്ധതിയിൽ കരിന്തളം സർവ്വീസ് സഹകരണ ബാങ്ക് തോളേനിയിൽ രണ്ടര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്തെങ്കിലും കാലാവസ്ഥയുടെ വ്യതിയാനത്തിൽ നെല്ല് വെള്ളത്തിൽ നശിക്കുകയായിരുന്നു. 60000 ത്തോളം രൂപ ചിലവായെങ്കിലും കാര്യമായ മിച്ചം ലഭിച്ചില്ല.
ബാങ്ക് സെക്രട്ടറി മധു
വളം വിലവർദ്ധനവ് ക്വിന്റലിന്
(ഒരുവർഷത്തിനുള്ളിൽ)
ഫാക്ടംഫോസ് 1700 - 2000
യൂറിയ 600 - 700
വേപ്പിൻ പിണ്ണാക്ക് 2600 -3000
പൊട്ടാഷ് 1500 - 1800
18:18 1700-2000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |