തൃക്കരിപ്പൂർ: ഏഴിമല നാവിക അക്കാഡമിയുമായി ബന്ധപ്പെട്ടുകിടക്കുന്ന കണ്ടൽക്കാടുകൾക്കിടയിൽ വ്യാജവാറ്റുകേന്ദ്രം പ്രവർത്തിക്കാനിടയായത് വൻസുരക്ഷാവീഴ്ചയെന്ന് വിലയിരുത്തൽ. വലിയപറമ്പ പഞ്ചായത്തിന്റെ തെക്കെ അറ്റത്തെ തയ്യിൽ സൗത്തിലെ ആളൊഴിഞ്ഞ പ്രദേശത്താണ് മീൻപിടുത്തത്തിന്റെ മറവിൽ വ്യാജവാറ്റുസംഘം വിഹരിച്ചിരുന്നത്.
കഴിഞ്ഞദിവസമാണ് കേന്ദ്രം നാട്ടുകാരുടെ സഹകരണത്തോടെ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആളുകൾ താമസം മാറിപ്പോയതിനാൽ ഈ ഭാഗം കാടുമൂടിയ നിലയിലായിരുന്നു. കവ്വായി കായലിലൂടെ ആർക്കും എപ്പോഴും കടന്നു വരാവുന്ന സൗകര്യമുള്ളതിനാലാണ് ഇവിടം സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറിയത്. രാജ്യ സുരക്ഷയുമായി ഏറെ പ്രാധാന്യമുള്ള പ്രദേശത്താണ് ഈ അനധികൃത സങ്കേതം പ്രവർത്തിച്ചിരുന്നത്.
കണ്ടൽക്കാടുകളും മറ്റും വളർന്നു പന്തലിച്ച ഇവിടെ നിന്നും വലിയ ബക്കറ്റുകളിലടക്കം 25 ഓളം പാത്രങ്ങളിൽ നിറച്ച 230 ലിറ്റർ വാഷാണ് പിടിച്ചെടുത്തത്. ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ കടപ്പുറം സെൻട്രൽ യൂനിറ്റിലെ പ്രവർത്തകർ, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മനോഹരന്റെ നേതൃത്വത്തിലാണ് സ്ഥലത്തെത്തി വാഷ് പിടിച്ചെടുത്ത് എക്സൈസ് അധികൃതരെ വിവരം അറിയിച്ചത്. നീലേശ്വരം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. കലേശൻ, പ്രിവന്റീവ് ഓഫീസർ കെ. പീതാംബരൻ, കെ. പ്രദീഷ്, കെ. നിഷാദ്, വി.വി ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.
മീൻപിടിക്കാനെന്ന വ്യാജേന ഇവിടെ എത്തുന്ന അന്യദേശക്കാരായ ചിലരാണ് കള്ളവാറ്റിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. വൻതോതിൽ ഇവിടെ നിന്നും മദ്യം വിവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്ന രഹസ്യവിവരം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ലഭിച്ചതിനെ തുടർന്നായിരുന്നു മദ്യവേട്ട നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |