വോട്ട് രാജേഷ്: 96, വിഷ്ണുനാഥ്: 40
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തൃത്താലയിൽ നിന്നുള്ള സി.പി.എം അംഗം എം.ബി. രാജേഷിനെ (50) തിരഞ്ഞെടുത്തു. നാല്പതിനെതിരെ 96 വോട്ടുകൾക്കാണ് പ്രതിപക്ഷത്തെ എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയത്.
സഭാതലത്തിൽ നടന്ന വോട്ടെടുപ്പിൽ 136 പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞയ്ക്കെത്താതിരുന്ന മൂന്ന് അംഗങ്ങളും പ്രോടെം സ്പീക്കറായിരുന്ന പി.ടി.എ. റഹിമുമാണ് വോട്ട് ചെയ്യാത്തത്. ഭരണപക്ഷത്ത് നിന്ന് ആരോഗ്യപ്രശ്നങ്ങളാൽ മന്ത്രി വി. അബ്ദുറഹ്മാനും കൊവിഡ് ബാധിതനായതിനാൽ നെന്മാറ അംഗം കെ. ബാബുവുമാണ് എത്താതിരുന്നത്. പ്രതിപക്ഷത്ത്, കൊവിഡ് ബാധിതനായ എം. വിൻസന്റ് എത്തിയില്ല. ആർ.എം.പിയിലെ കെ.കെ. രമയുടേതുൾപ്പെടെയാണ് പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് നാല്പത് വോട്ടുകൾ ലഭിച്ചത്.
സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു. അതുവരെ ചെയറിലിരുന്ന് വോട്ടെടുപ്പിന് നേതൃത്വം നൽകിയ പി.ടി.എ. റഹിം, രാജേഷിനെ സീറ്റിലിരുത്തി. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള രാജേഷിന്റെ ആദ്യ തീരുമാനം, പ്രതിപക്ഷനേതാവായി കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വി.ഡി. സതീശനെ പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |