കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വൈകാതെ മഴയും വെയിലും ഏൽക്കാതെ സഞ്ചരിക്കാം. കാഷ്വാലിറ്റി കോംപ്ലക്സ്, സൂപ്പർ സ്‌പെഷ്യാലിറ്റി എം.സി.എച്ച് എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുളള ആകാശ ഇടനാഴി (സ്‌കൈ വാക്ക് ) നിർമ്മാണം ആരംഭിച്ചു. ബി.പി.സി.എല്ലും അലൂംമ്നി അസോസിയേഷനും കൈകോർക്കുന്ന പദ്ധതി 2 കോടി ചെലവിലാണ് ഉയരുന്നത്. തറ നിരപ്പിൽ നിന്ന് 13 മീറ്റർ ഉയരത്തിലും നാല് മീറ്റർ വീതിയിലുമാണ് ഇടനാഴി നിർമ്മിക്കുന്നത്. കാഷ്വാലിറ്റി കോംപ്ലക്സിൽ നിന്ന് എൻ.എം.സി.എച്ചിലെ വാർഡുകളിലേക്ക് 250 മീറ്ററാണ് ദൂരം. രോഗികളെ കൊണ്ടുപോകാൻ ബാറ്ററി കാറുകൾ ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലാണ്. നിർമ്മാണ പദ്ധതിയിലുള്ള ട്രോമാ കെയർ കെട്ടിടം വഴി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തെ ഇടനാഴിയിലൂടെ ബന്ധിപ്പിക്കാനും ആലോചനയുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എൻ.എം.സി.എച്ചിൽ നിന്ന് രോഗികളെ വെയിലത്തും മഴയിലും റോഡിലൂടെ സ്‌ട്രച്ചറിൽ കൊണ്ടുവരുന്ന അവസ്ഥ ഇല്ലാതാവും. മുൻ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണമുൾപ്പെടെ നടന്നത്. എൻ.ഐ.ടി.യിലെ വിദഗ്ധരാണ് രൂപരേഖ തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |