ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് തീവ്രചുഴലിക്കാറ്റായി മാറിയ 'യാസ്' ഒഡിഷ തീരത്തേക്ക് അടുക്കുന്നു. ഇന്ന് രാവിലെയോടെ ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ധർമ തുറമുഖത്തിന് സമീപം കരയിൽ തൊടും. മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നേരത്തേ പ്രവചിച്ചിരുന്നതിൽ നിന്നും കൂടിയ വേഗത്തിലാണ് യാസ് തീരത്തേക്ക് അടുക്കുന്നത്. ശേഷം ബിഹാറും കടന്നു റാഞ്ചി ലക്ഷ്യമാക്കി നീങ്ങി പുതുക്കെ ശക്തി കുറയും.
പശ്ചിമബംഗാൾ, ഒഡിഷ തീരങ്ങളിൽ 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇരുസംസ്ഥാനങ്ങളിലെയും എട്ട് ജില്ലകളെ ചുഴലിക്കാറ്റ് തീവ്രമായി ബാധിക്കും. ഒഡിഷയിലെ പുരി, ജഗൽസിംഗപുർ, കട്ടക്, ബാലസോർ തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിലെ ഈസ്റ്റ്മിഡ്‌നാപ്പൂർ, വെസ്റ്റ് മിഡ്‌നാപ്പൂർ, പുരിലിയ, ജാർഗാം തുടങ്ങിയ ജില്ലകളിലും യാസ് ആഞ്ഞടിക്കും. രക്ഷാ പ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ അധികമായി നിയോഗിച്ചു. അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു. ബംഗാളിലും സിക്കിമിലും കനത്ത മഴയുണ്ടാകും. ഈസ്റ്റ്–സെൻട്രൽ റെയിൽവേ പത്തു സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |