തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള ജി.എസ്. ടി നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്ന് വെള്ളിയാഴ്ച്ച നടക്കുന്ന ജി.എസ്.ടി. കൗൺസിലിൽ കേരളം ആവശ്യപ്പെടും.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 5700 കോടി രൂപയാണ് കേരളത്തിന് നഷ്ടപരിഹാരമായി ലഭിച്ചത്. എല്ലാ സംസ്ഥാനങ്ങൾക്കുമായി 1.10 ലക്ഷം കോടി രൂപയാണ് കേന്ദ്രം നൽകിയത്. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരത്തിൽ 63,000 കോടി ബാക്കിയുണ്ടെങ്കിലും ഇനി അത് കിട്ടാൻ സാദ്ധ്യതയില്ല. കേന്ദ്രം തയ്യാറാക്കിയ നഷ്ടപരിഹാര ഫോർമുല ആദ്യം അംഗീകരിക്കാതിരുന്ന കേരളമുൾപ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങൾ പിന്നീട് സ്വീകരിക്കുകയായിരുന്നു. അടുത്തവർഷം പൂർത്തിയാവുന്ന നഷ്ടപരിഹാര കാലാവധി നീട്ടണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടും.
അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് പുതിയ ധനമന്ത്രിമാരാണ് 28ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുക. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന യോഗത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ആദ്യമായി പങ്കെടുക്കുന്നതിന്റെ തയ്യാറെടുപ്പിനോടൊപ്പം പുതുക്കിയ ബഡ്ജറ്റ് തയ്യാറാക്കുന്ന തിരക്കിലുമാണ്.
കൊവിഡ് വാക്സിൻ: ജി.എസ്.ടി ഒഴിവാക്കണം
കൊവിഡ് വാക്സിന് നിർദ്ദേശിച്ച അഞ്ച് ശതമാനം ജി.എസ്.ടി ഒഴിവാക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളവും ആവശ്യപ്പെടും. ഇതോടൊപ്പം കൊവിഡ് അനുബന്ധ ഉപകരണങ്ങളുടെയും നികുതി ഒഴിവാക്കണമെന്നതാണ് കേരളത്തിന്റെ നിർദ്ദേശം. സ്വകാര്യമേഖലയ്ക്ക് കൂടി നൽകുന്നതിനാൽ ജി.എസ്. ടി ഒഴിവാക്കുമ്പോൾ വില കൂടാനാണ് സാദ്ധ്യതയെന്നാണ് കേന്ദ്രം പറയുന്നത്. ജി.എസ്.ടി ഏർപ്പെടുത്തുമ്പോൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടുന്നതിനാൽ വില നിയന്ത്രിക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |