തിരുവനന്തപുരം: പാർലമെന്റിലെ ഇടതുശബ്ദമായിരുന്ന യുവനേതാവ്. മികച്ച പാർലമെന്റേറിയൻ. ചാനൽ ചർച്ചകളിൽ സി.പി.എമ്മിന്റെ പ്രതിരോധ മുഖം.വിശേഷണങ്ങൾ ഏറെയുള്ള എം.ബി. രാജേഷ് ഇന്നലെ മുതൽ നിയമസഭയിലെ നിഷ്പക്ഷ മുഖമായി. മികച്ച ഡിബേറ്ററായിരുന്ന രാജേഷ് ഇനി സഭയെ നിയന്ത്രിക്കേണ്ട ചുമതലക്കാരനാണ്.
പാർലമെന്റിൽ ആയിരത്തോളം ചോദ്യം ചോദിച്ച് റെക്കാഡ് തീർത്ത രാജേഷ് നിയമസഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്കും വാദങ്ങൾക്കും ചെവികൊടുക്കുന്ന സഭാ നാഥനായി.
നിയമസഭയിലെ പുതുമുഖമാണ് എം.ബി. രാജേഷ്. ആദ്യമായി സഭയിലെത്തുന്നയാൾക്ക് ആദ്യ പദവിയായി സ്പീക്കർ സ്ഥാനം ലഭിക്കുന്നതും അപൂർവം. പാർലമെന്റിലെ പ്രവർത്തന പരിചയംതന്നെ മുതൽക്കൂട്ട്. തൃത്താലയിൽ കോൺഗ്രസിന്റെ യുവ പോരാളി വി.ടി. ബൽറാമിനെ പരാജയപ്പെടുത്തിയാണ് രാജേഷ് സഭയിലെത്തിയത്.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ രാജേഷിന്റെ തുടക്കം ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണ്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ലും 2014ലും പാലക്കാട്ടു നിന്ന് പാർലമെന്റ് അംഗമായി. ദ വീക്കിന്റെ മികച്ച യുവ പാർലമെന്റേറിയനുള്ള പുരസ്‌കാരം, മനോരമ ന്യൂസിന്റെ കേരളത്തിലെ മികച്ച പാർലമെന്റംഗത്തിനുള്ള പുരസ്‌കാരം, ചെറിയാൻ ജെ. കാപ്പൻ പുരസ്‌കാരം, കോട്ടയം ലയൺസ് ക്ലബിന്റെ ഗ്ലോബൽ മലയാളം ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചു. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
എസ്.എഫ്.ഐയിൽ പ്രവർത്തിച്ച നാളുകളിൽ നിരവധി തവണ പൊലീസ് മർദ്ദനത്തിനിരയായി. എം.പിയായിരിക്കെ രാജേഷിനു നേരെ ഡൽഹി പെലീസിന്റെ കൈയേറ്റമുണ്ടായി.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ നൂറ് വർഷത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞത് എം.ബി.രാജേഷിന്റെയും ശശി തരൂരിന്റെയും ഇടപെടലിനെ തുടർന്നായിരുന്നു. ബ്രീട്ടിഷ് വിദേശകാര്യ വകുപ്പ് തിരഞ്ഞെടുത്ത ഏഴ് മികച്ച പാർലമെന്റംഗങ്ങളിൽ ഒരാളായി. ലണ്ടൻ കിംഗ്സ് കോളേജിൽ സ്വീകരണവും ഏറ്റുവാങ്ങി. സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ. രമണിയുടെയും മകനായി 1971 മാർച്ച് 12ന് പഞ്ചാബിലെ ജലന്ധറിൽ ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി (കാലടി സംസ്‌കൃത സർവകലാശാല അദ്ധ്യാപിക). മക്കൾ: നിരഞ്ജന, പ്രിയദത്ത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |