തിരുവനന്തപുരം: നിയമസഭയിലെ കന്നി അംഗമായി പടികയറ്റം.എത്തിച്ചേർന്നത് സഭാ നാഥന്റെ 66 ഇരിപ്പിടത്തിൽ. കേരള നിയമസഭയുടെ ചരിത്രത്തിലെ ഈയൊരു അപൂർവതയുമായാണ് എം.ബി. രാജേഷ് ഇന്നലെ സ്പീക്കർ പദവിയിലെത്തിയത്. നിയമസഭാംഗമായെത്തിയ ആദ്യ അവസരത്തിൽ ടി.എസ്. ജോണും എ.സി. ജോസും നേരത്തേ സ്പീക്കറായിട്ടുണ്ട്. പക്ഷേ, അത് തുടക്കത്തിലല്ല. കാലാവധിയുടെ ആദ്യവർഷങ്ങൾ പിന്നിട്ട ശേഷമായിരുന്നു .
കേരള സംസ്ഥാനം രൂപീകൃതമായ ശേഷമുള്ള ആദ്യ നിയമസഭയിൽ അംഗമായ ഉടൻ സ്പീക്കറായ ആദ്യത്തെയാൾ, ആദ്യ സ്പീക്കറായ ആർ. ശങ്കരനാരായണൻ തമ്പിയാണ്. അദ്ദേഹം 1944-47 കാലത്തെ മൂന്നാം തിരുവിതാംകൂർ അസംബ്ലിയിൽ കരുനാഗപ്പള്ളി- കാർത്തികപ്പള്ളി മണ്ഡലത്തിലെയും, 1954- 56 കാലത്ത് തിരുവിതാംകൂർ- കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മാവേലിക്കര മണ്ഡലത്തിലെയും അംഗമായിരുന്നിട്ടുണ്ട്. എം.ബി. രാജേഷിനാകട്ടെ, ലോക്‌സഭയിലെ പത്ത് വർഷത്തെ പ്രവൃത്തി പരിചയവും.
നാലാം കേരള നിയമസഭയിൽ കന്നിയംഗമായിരുന്ന ടി.എസ്. ജോൺ അടിയന്തരാവസ്ഥക്കാലത്തെ ആ സഭയിൽ അഞ്ചേകാൽ വർഷം കഴിഞ്ഞ് 1976 ഫെബ്രുവരി 17നാണ് സ്പീക്കറായത്. കെ. മൊയ്തീൻകുട്ടി ഹാജി രാജിവച്ച ഒഴിവിലായിരുന്നു അത്. ആറാം കേരള നിയമസഭയിൽ കന്നിയംഗമായിരുന്ന എ.സി. ജോസ്, ആ സഭയുടെ രണ്ട് വർഷം പിന്നിട്ട ശേഷം 1982 ഫെബ്രുവരി മൂന്നിനാണ് സ്പീക്കറായത്. എ.പി. കുര്യൻ രാജിവച്ച ഒഴിവിൽ.
കേരള നിയമസഭാ രേഖയനുസരിച്ച് 23-ാമത്തെ സ്പീക്കറാണ് രാജേഷ്. എങ്കിലും വക്കം പുരുഷോത്തമനും തേറമ്പിൽ രാമകൃഷ്ണനും രണ്ടുതവണ വീതം സ്പീക്കർമാരായിരുന്നതിനാൽ ഫലത്തിൽ 21-ാമത്തെ സ്പീക്കറാണ്. വക്കം പുരുഷോത്തമൻ 7, 11 നിയമസഭകളിലും തേറമ്പിൽ 9, 11 നിയമസഭകളിലുമായാണ് രണ്ടുതവണ വീതം സ്പീക്കറായത്. 11-ാം സഭയുടെ ആദ്യ മൂന്ന് വർഷം വക്കം. അവസാന രണ്ട് വർഷം തേറമ്പിലും.രണ്ടാം നിയമസഭയിൽ മൂന്നും, 4, 6, 7, 9, 11, 13 സഭകളിൽ രണ്ട് വീതവും സ്പീക്കർമാരുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |