പള്ളിക്കൽ : വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാർത്ഥനകളെ വിഫലമാക്കി ഒടുവിൽ എത്തിയത് വിപിന്റെ ചേതനയറ്റ ശരീരം. ഒരു നോക്കുകാണുവാൻ പോലും കഴിയാത്ത വീട്ടുകാരുടെ സങ്കടത്തിനു മുന്നിൽ കണ്ടുനിന്നവർക്കും ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായില്ല. ടൗക്തേ ചുഴലികാറ്റിൽ അറബിക്കടലിൽ മുങ്ങിയ ബാർജിൽ ഉണ്ടായിരുന്ന പള്ളിക്കൽ ആലുംമൂട് സ്വദേശി വിവേകിന്റെ (32) സംസ്കാരം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ നടന്നു. മുംബൈയിൽ നിന്ന് വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ആംബുലൻസിൽ വൈകിട്ട് 4.30 ന് വീട്ടിലെത്തിച്ചു. സഹോദരൻ വിശാൽ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആറ് വർഷമായി മുംബൈയിൽ ഒ.എൻ ജി.സി യുടെ പി 305 ബാർജിലെ സേഫ്റ്റി ഓഫീസറായി ജോലി നോക്കിവരികയായിരുന്നു വിവേക്. 17ന് ചുഴലിക്കാറ്റിൽ വിവേക് ഉൾപടെ നിരവധി പേരെയാണ് കടലിൽ കാണാതായത്. കഴിഞ്ഞ 22 വരെ വിവേകിനെ പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ദുബായിൽ ജോലി നോക്കുന്ന അനുജൻ വിശാൽ മുംബൈയിലെത്തി അന്വേഷിച്ചു. 23 നാണ് വിവേകിന്റെ മൃതദേഹം ലഭിക്കുന്നത്. സുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ആലുംമൂട് വി.വി.വില്ലയിൽ സുരേന്ദ്രന്റെ മകനാണ് വിവേക്. പന്തളം എൻ സി പി ടിയിൽ നിന്നും ഫയർ ആൻഡ് സ്ഫേടി കോഴ്‌സ് കഴിഞ്ഞാണ് വിവേക് മുംബൈയിലെത്തിയത്.
മൃതദേഹം ലഭിച്ചത് ഗുജറാത്ത് തീരത്തുനിന്ന്
മുബൈയിൽ അറബികടലിൽ കാണാതായ വിവേകിന്റെ മൃതദേഹം കണ്ടുകിട്ടുന്നത് ഗുജറാത്ത് തീരത്തു നിന്ന്. എട്ടു പേരുടെ മൃതദേഹങ്ങളാണ് ഇവിടനിന്ന് ലഭിച്ചത്. യൂണിഫോമിൽ നെയിംപാഡ് ഉണ്ടായിരുന്നതും മോതിരവും മാലയും കണ്ടുമാണ് തിരിച്ചറിഞ്ഞത്.
നാട്ടിൽ വരാനിരിക്കെ മരണം
16ന് വീട്ടിൽ വിളിച്ച് രണ്ടു മൂന്ന് ദിവസത്തെ ജോലി കൂടിയുണ്ടെന്നും 28 ന് നാട്ടിലെത്തുമെന്നും മൂന്ന് മാസം അവധിക്ക് വീട്ടിലുണ്ടാകുമെന്നും പറഞ്ഞിരുന്നു. വിവേക് വരുമെന്ന സന്തോഷത്തിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗ വാർത്ത എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |