SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.00 PM IST

ഉൾനാടൻ മത്സ്യബന്ധനം... പ്രജനനം കലക്കിയാൽ പ്രതിയാവും!

varal

മത്സ്യങ്ങളുടെ മൺസൂൺ രക്ഷയ്ക്ക് ഫിഷറീസ് വകുപ്പ്

ആലപ്പുഴ: കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതോടെ, അനധികൃത ഉൾനാടൻ മത്സ്യബന്ധനം വ്യാപിച്ചത് മത്സ്യങ്ങളുടെ പ്രജനന കാലത്തിന് ഭീഷണിയാവുന്നു. ജിലയിലെ ഉൾനാടൻ മത്സ്യസമ്പത്ത് സംരക്ഷിക്കാനും നിയമ ലംഘനങ്ങൾ തടയാനുമായി ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് പട്രോളിംഗ് ശക്തമാക്കി.

കടൽ മത്സ്യങ്ങൾക്ക് ക്ഷാമമായതോടെ വരാൽ,ചെമ്പല്ലി, കാരി, സിലോപ്പിയ,പള്ളത്തി എന്നിവയ്ക്ക് ഡിമാൻഡ് കൂടി. ആവശ്യക്കാർ ഏറിയപ്പോൾ അനധികൃതമായി കായൽ മീനുകളെ പിടിക്കുന്ന സംഘങ്ങൾ സജീവമാകുകയാണ്. മൺസൂൺ കാലത്താണ് പാടത്തും തോട്ടിലും കായലിലും പുഴയിലും മീനുകളുടെ പ്രജനനം നടക്കുന്നത്. കനത്തമഴയിൽ ജലാശങ്ങൾ നിറഞ്ഞു പാടത്തും തോട്ടിലുമെല്ലാം മത്സ്യങ്ങൾ മട്ടയിട്ട് പെരുകും. ഈ സമയത്ത് മീൻകുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാൽ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. വേമ്പനാട്ട് കായലിൽ ഉൾപ്പെടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി പല മത്സ്യങ്ങളും വംശനാശ ഭീഷിണി നേരിടുകയാണ്. പലതും അപ്രത്യക്ഷവുമായി. ചെറുമീനുകളെ പിടികൂടി നിയമ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

ജലമലിനീകരണം, അമിത മത്സ്യബന്ധനം, ചെറുമത്സ്യങ്ങളെ പിടിച്ചെടുക്കൽ, നിരോധിത മത്സ്യബന്ധന രീതികൾ എന്നിവ മൂലം ഉൾനാടൻ മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പട്രോളിംഗ് ശക്തമാക്കിയത്. ജില്ലയിൽ അനധികൃത മീൻപിടുത്തം ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പ് അധികൃതരെ അറിയിക്കാം. തുരുമ്പു നിക്ഷേപിച്ച് മീൻപിടിക്കുക, നഞ്ച് കലക്കൽ, ഉൾനാടൻ മത്സ്യത്തിന്റെ പ്രജനനകാലത്തുള്ള മീൻപിടിത്തം, അനധികൃത കുറ്റിവലകൾ, കൃത്രിമപാരുകൾ, കുരുത്തി വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം തുടങ്ങിയവയ്ക്കാണ് തടയിടുന്നത്.

കെണിയിൽ കുരുങ്ങി വരാൽ

ജില്ലയിൽ മഴക്കാലത്ത് പ്രജജനത്തിന് തയ്യാറായി നിൽക്കുന്ന മത്സ്യങ്ങളിൽ മുൻപന്തിയിലുള്ളത് വരാലുകളാണ്. രുചികരവും ആവശ്യക്കാർ ഏറെയുള്ള ഇനവുമാണ് വരാൽ. ഇടത്തരം വലിപ്പമുള്ള വരാൽ ഒരു സീസണിൽ 10,000-15,000 മുട്ട വരെ ഇടും. ഇതിൽ 90 ശതമാനം മുട്ട വിരിയും. 9,000 മുതൽ 13,000 കുഞ്ഞുങ്ങൾ വരെ ഉണ്ടാകും. പെൺവരാലാണ് കൂടുതൽ മണ്ണിനടിയിലേക്കിറങ്ങി മഴക്കാലത്തിനായി കാത്തിരിക്കുന്നത്. അതിനാൽ പുതുമഴയിൽ പുറത്തേക്ക് ചാടിയിറങ്ങുന്നതിൽ ഭൂരിഭാഗവും പെൺവരാലുകളായിരിക്കും. പെൺവരാലിന്റെ തല ആൺവരാലിനെക്കാൾ കൂർത്തതായിരിക്കും.

15,000 രൂപ പിഴ

മത്സ്യസമ്പത്ത് നശിപ്പിക്കുന്ന തരത്തിൽ അനധികൃതമായി മീൻപിടിച്ചാൽ 15,000 രൂപ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും. ഫിഷറീസ്,റവന്യു,പൊലീസ് ഉദ്യോഗസ്ഥർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നടപടി സ്വീകരിക്കാം.

പാടത്തും പുഴയിലും കായലിലും മത്സ്യങ്ങളുടെ പ്രജജന സമയമായതിനാൽ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീൻ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണ വളർച്ചയില്ലാത്ത മത്സ്യങ്ങൾ പിടിക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്

(ഫിഷറീസ് വകുപ്പ് അധികൃതർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.