ജാഗ്രതാ നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിട്ടി
ആലപ്പുഴ : ശക്തമായ മഴയ്ക്കും കടലാക്രമണഭീഷണിക്കും സാദ്ധ്യതയുണ്ടെന്ന ജാഗ്രതാ നിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ ജില്ലയിൽ ദുരന്ത നിവാരണ നടപടികൾക്ക് തുടക്കമിടാൻ ജില്ല ദുരന്ത നിവാരണ അതോറിട്ടി വിവിധ വകുപ്പു മേധാവികൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നദികളിലെയും ജലാശ യങ്ങളിലെയും ജലനിരപ്പ് ഉയർന്നു. എല്ലാ വകുപ്പ് മേധാവികളും അവധി ഒഴിവാക്കി വകുപ്പിലെ ജീവനക്കാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ ആവശ്യമായ സംവിധാനങ്ങൾറവന്യൂ വകുപ്പ് ഏർപ്പാടാക്കണം. ക്യാമ്പുകളായി ഉപയോഗിച്ചുവരുന്ന കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ക്യാമ്പുകളിലേയ്ക്കുള്ള ഭക്ഷണസാധങ്ങൾ ഹോർട്ടികോർപ്പ്, സിവിൽസപ്ലൈസ്, സപ്ലൈകോ, കൺസ്യൂമർഫെഡ് മുതലായ സർക്കാർ സ്ഥാപനങ്ങൾ നിന്ന് വാങ്ങാൻ വില്ലേജാഫീസർമാർക്ക് നിർദ്ദേശം നൽകും.
ക്യാമ്പുകളിലേക്ക് ആവശ്യമായ പാചക വാതകം ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം നടത്താൻ ഗ്യാസ് ഏജൻസികൾക്ക് നിർദ്ദേശം നൽകണം. ജൂൺ ഒന്നാം തിയതി മുതൽ കൺട്രോൾ റൂമുകൾ തുറക്കും. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ മിത്രം പോർട്ടലിൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ രേഖപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ടിവരുന്ന സ്‌കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണം.
ആരോഗ്യം പ്രധാനം
കൊവിഡ് വ്യാപനനിയന്ത്രണം, മഴക്കാലമുന്നൊരുക്ക പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ജില്ല മെഡിക്കൽ ഓഫീസർമാർ,എൻ.എച്ച്.എം.പ്രോഗ്രാം മാനേജർ, ശുചിത്വ മിഷൻ എന്നിവർ ഏകോപിപ്പിക്കണം.
കൺട്രോൾ റൂം
ഫിഷറീസ് വകുപ്പ് കാലവർഷത്തിന് മുന്നോടിയായി 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിയ്ക്കണം.
വിവിധ വകുപ്പുകൾ ശ്രദ്ധിക്കാൻ
1.അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളുടെ ചില്ലുകൾ മഴക്കാലത്തിനു മുമ്പ് വെട്ടിമാറ്റണം
2.പാടശേഖരങ്ങളുടെ പുറംബണ്ടുകൾ സംരക്ഷിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്‌ക്കണം
3.എല്ലാ പാടശേഖരങ്ങളിലും കൃത്യമായി പമ്പിംഗ് നടത്തി വെള്ളക്കെട്ട് ഒഴിവാക്കണം
4.വീഴ്ച വരുത്തുന്ന പാടശേഖരങ്ങൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം
5.കൃഷിവകുപ്പിന്റെ കീഴിലുള്ള പമ്പ് സെറ്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം
6.അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കാൻ പൊലീസും അഗ്‌നിരക്ഷാ സേനയും സജ്ജമാകണം
7.റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തീകരിക്കണം. ഓടകൾ വൃത്തിയാക്കണം
8.ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ളവയിൽ ആവശ്യമായ മുൻകരുതലുകൾ ഉണ്ടോയെന്ന് പരിശോധിക്കണം
ഓരുമുട്ടുകൾ നീക്കം ചെയ്യണം
നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലുള്ള ഓരുമുട്ടുകൾ അടിയന്തരമായി നീക്കം ചെയ്യാൻ മേജർ,മൈനർ, മെക്കാനിക്കൽ ഡിവിഷൻ അധികൃതരെ ചുമതലപ്പെടുത്തി. തണ്ണീർമുക്കം, തോട്ടപ്പള്ളി എന്നിവിടങ്ങളിലെ ഷട്ടറുകൾ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പു വരുത്തണം. തോട്ടപ്പള്ളി പൊഴി. അന്ധകാരനഴി പൊഴി എന്നിവിടങ്ങളിൽ അടിഞ്ഞ് കൂടിയിരുന്ന മണൽ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം. താല്ക്കാലിക പരിഹാരമെന്ന നിലയിൽ ജീയോ ബാഗുകൾ ഇട്ട് വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കണം. 4000 ജിയോ ബാഗുകൾ വാങ്ങാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |