കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിന്റെ നടപടികൾക്ക് പിന്നിൽ കോർപറേറ്റ് താത്പര്യങ്ങളാണെന്ന് ദ്വീപിനെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു. വൻകിട കോർപറേറ്റുകൾക്ക് ദ്വീപിനെ അടിയറവയ്ക്കാനാണ് ശ്രമം. ഇതിനെ മുസ്ലിങ്ങൾക്കെതിരായ വർഗീയ നീക്കമായി കാണാൻ കഴിയില്ല.
മൂന്നര ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു ദ്വീപിൽ ടൂറിസത്തിന്റെ പേരിൽ 15 മീറ്റർ വീതിയുള്ള റോഡ് നിർമ്മിച്ച് ആളുകളെ കുടിയൊഴിപ്പിക്കുകയാണ്. രാജ്യത്തെ ഏറ്റവുംകുറവ് കുറ്റകൃത്യങ്ങൾ റിപ്പോർട്ടു ചെയ്യുന്ന ലക്ഷദ്വീപിലാണ് തിടുക്കത്തിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ചത് ജനാധിപത്യവിരുദ്ധമാണ്. രണ്ട് കുട്ടികളിലധികമുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന തീരുമാനം ഞെട്ടിക്കുന്നതാണ്. തന്നിഷ്ടം നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്ക് തടയിടാൻ ഏതുതരം സമരരംഗത്തുമിറങ്ങാൻ ഒരുക്കമാണെന്നും എം.പി പറഞ്ഞു.
നടപടികൾ പിൻവലിക്കണം: ഉമ്മൻചാണ്ടി
ജനങ്ങൾക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്കാരങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് ശാന്തസുന്ദരമായ ലക്ഷദ്വീപ് നീറിപ്പുകയുകയാണെന്നും ഇവ അടിയന്തരമായി പിൻവലിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി പറഞ്ഞു.
ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു.
അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് എം.പിമാർ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കേരളത്തിൽ നിന്നുള്ള എം.പിമാർ കത്തയച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ , അടൂർ പ്രകാശ് , ബെന്നിബെഹ്നാൻ, പി.വി. അബ്ദുൾ വഹാബ് എന്നിവരാണ് കത്തയച്ചത്.
തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു: മുല്ലപ്പള്ളി
ലക്ഷദ്വീപ് ജനതയെ പിറന്ന മണ്ണിൽ രണ്ടാംനിര പൗരൻമാരാക്കുന്ന ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ലക്ഷദ്വീപിന്റെ സ്വത്വം നശിപ്പിക്കാൻ ശ്രമം: മന്ത്രി ശശീന്ദ്രൻ
വികസനത്തിന്റെ പുകമറയിൽ ലക്ഷദ്വീപിന്റെ സ്വത്വം നശിപ്പിക്കാനാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ലക്ഷദ്വീപിന്റെ പേരിൽ രാഷ്ട്രീയ
പ്രചാരണം: കെ. സുരേന്ദ്രൻ
ലക്ഷദ്വീപിന്റെ പേരിൽ കോൺഗ്രസ്, സി.പി.എം, മുസ്ലിം ലീഗ് പാർട്ടികളും ചില ഇസ്ലാമിക സംഘടനകളും ടൂൾ കിറ്റുണ്ടാക്കി കേരളത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ലക്ഷദ്വീപും ബേപ്പൂരുമായുള്ള ബന്ധം തകർത്ത് മംഗലാപുരത്തെപകരമാക്കുകയാണെന്ന ആരോപണം അവിടത്തെ എം.പി തന്നെ നിഷേധിച്ചിട്ടുണ്ട്. പാൽ ദൗർലഭ്യം ഇല്ലാതാക്കാനാണ് അമുൽ കമ്പനിയുടെ കവർ പാൽ വിതരണം ചെയ്യാൻ ആലോചിച്ചത്. അഡ്മിനിസ്ട്രേറ്ററുടെ നയമാണ് ദ്വീപിൽ കൊവിഡ് കൂടാൻ കാരണമെന്ന പ്രചാരണം ശരിയല്ല. ബീഫ് നിരോധിച്ചുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |