ന്യൂയോർക്ക്: ലോകത്തെ ഏറ്റവും സമ്പന്നനെന്ന പട്ടത്തിന് പുതിയൊരു അവകാശി. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർണോൾട്ട് ആണ് ഒന്നാമനായത്. ഫോബ്‌സിന്റെ ഏറ്റവും പുതിയ ശതകോടീശ്വര പട്ടിക പ്രകാരം ബെസോസിന്റെ ആസ്‌തി 18,600 കോടി ഡോളറാണ് (13.53 ലക്ഷം കോടി രൂപ). അർണോൾട്ടിന്റേത് 18,560 കോടി ഡോളർ (13.56 ലക്ഷം കോടി രൂപ).
മൊയേ ഹെന്നസി ല്യൂയി വ്യൂട്ടൺ അഥവാ എൽ.വി.എം.എച്ച് എന്ന വിഖ്യാത ഫ്രഞ്ച് ആഡംബരോത്പന്ന ബ്രാൻഡിന്റെ തലൈവനാണ് അർണോൾട്ട്. ല്യൂയി വ്യൂട്ടൺ, ക്രിസ്‌റ്റ്യൻ ഡിയോർ, ടാഗ് ഹ്യൂയർ, മോയെ എന്നിങ്ങനെ 70ലേറെ വ്യത്യസ്‌ത ലക്ഷ്വറി ബ്രാൻഡുകളാണ് എൽ.വി.എം.എച്ച് ഗ്രൂപ്പിന് കീഴിലുള്ളത്. അടുത്തിടെ അമേരിക്കൻ ജുവലറി ബ്രാൻഡായ ടിഫാനി ആൻഡ് കോയെയും ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.1,580 കോടി ഡോളറിന്റേതായിരുന്നു (1.15 ലക്ഷം കോടി രൂപ) ഏറ്റെടുക്കൽ. 32,900 കോടി ഡോളർ (24 ലക്ഷം കോടി രൂപ) മൂല്യവുമായി യൂറോപ്പിലെ ഏറ്റവും സമ്പന്നമായ ഗ്രൂപ്പ് കൂടിയാണ് എൽ.വി.എം.എച്ച്.
ആഡംബര വിപ്ളവം
2021ൽ ഇതുവരെ അർണോൾട്ടിന്റെ ആസ്‌തിയിലുണ്ടായ വർദ്ധന 4,700 കോടി ഡോളറാണ് (3.42 ലക്ഷം കോടി രൂപ). ലോകത്തെ ഏറ്റവും സമ്പന്നനെന്ന പട്ടം ജെഫ് ബെസോസിന് നഷ്‌ടപ്പെടുമെന്ന് ഉറപ്പായിരുന്നു. പ്രധാന ആസ്‌തിവർദ്ധന സ്രോതസായ ആമസോണിലെ ഓഹരി പങ്കാളിത്തം മെല്ലെ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബെസോസ്. അർണോൾട്ടാകട്ടെ, എൽ.വി.എം.എച്ചിൽ ഓഹരി പങ്കാളിത്തം കൂട്ടുകയുമാണ്.
കൊവിഡും ആഗോളതല ലോക്ക്ഡൗണുകളും മൂലം 2020ൽ എൽ.വി.എം.എച്ചിന്റെ വരുമാനവും ലാഭവും ഇടിഞ്ഞിരുന്നു. എന്നാൽ, കമ്പനിയുടെ ഓഹരിവില ഇതൊന്നും ബാധിക്കാതെ മുന്നേറി. ഇതോടെ, ബെർണാഡ് അർണോൾട്ടിന്റെ ആസ്‌തിയും കുതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |