ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം നിറുത്തി വച്ച ഐ.പി.എൽ പതിന്നാലാം സീസണിലെ ബാക്കി മത്സരങ്ങൾ സെപ്തംബർ മൂന്നാം ആഴ്ചമുതൽ ദുബായിൽ വച്ച് നടത്താനാണ് ധാരണയായിരിക്കുന്നതെന്ന് ബി.സി.സി.ഐയിലെ ഒരു മുതിർന്ന അംഗം പി.ടി.ഐയോട് വെളിപ്പെടുത്തി. സെപ്തംബർ 18നോ 19നോ ഐ.പി.എൽ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മിക്കദിവസവും രണ്ട് മത്സരങ്ങൾ വീതം നടത്തി മൂന്നാഴ്ചയ്ക്കുള്ളിൽ ടൂർണമെന്റ് പൂർത്തിയാക്കാനാണ് തീരുമാനം. ഒക്ടോബർ 9തിനൊ 10നൊ ആയിരിക്കും ഫൈനൽ. ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനൊപ്പം ചില ഐ.പി.എൽ ടീമുകളിലെ താരങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് മേയ് നാലിനാണ് ഐ.പി.എൽ നിറുത്തി വച്ചത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്ര് പരമ്പരയിലെ അവസാന മത്സരം സെപ്തംബർ 14നാണ് അവസാനിക്കുന്നത്. അതിന് ശേഷം പതിനഞ്ചിന് തന്നെ ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യൻ താരങ്ങളെ യു.എ.ഇയിലേക്ക് ബബിൾ ടു ബബിൾ ട്രാൻസ്ഫർ നടത്തും. ഐ.പി.എൽ ടീമുകളിലുള്ള ഇംഗ്ലീഷ് താരങ്ങളേയും ഈ വിമാനത്തിൽ കൊണ്ടു വരും.
ട്വന്റി-20 ഉപേക്ഷിച്ചു
അതേസമയം ദക്ഷിണാഫ്രിക്കയ്ക്കതിരെ സെപ്തംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ ട്വന്റി-20 പരമ്പര ഉപേക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |