തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ അശോക് ചവാൻ കമ്മിറ്റിക്ക് മുന്നിൽ കോൺഗ്രസ് തോൽവിയുടെ കാരണങ്ങൾ നിരത്തി രമേശ് ചെന്നിത്തല. കൊവിഡും സംഘടനാ ദൗർബല്യവുമാണ് തോൽവിയുടെ പ്രധാന കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം സമിതിക്ക് മുമ്പിൽ വ്യക്തമാക്കി.
കൊവിഡ് മൂലം സർക്കാരിന് എതിരായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആയില്ല. സർക്കാരിന്‍റെ അഴിമതികൾ തനിക്കു തുറന്നുകാട്ടാൻ കഴിഞ്ഞു . അതിന് മാദ്ധ്യമങ്ങൾ വൻ പ്രാധാന്യം നൽകി. സംഘടനാ ദൗർബല്യം മൂലം താഴെ തലത്തിലേക്ക് സർക്കാരിനെതിരായ പ്രചാരണങ്ങൾ എത്തിക്കാൻ ആയില്ല. ബൂത്ത് കമ്മിറ്റികൾ പലതും നിർജ്ജീവമാണ്. സ്ലിപ് പോലും വീടുകളിൽ എത്തിക്കാൻ ആയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഭരണപക്ഷം പാർട്ടി പ്രവർത്തകരെ കൊവിഡ് സന്നദ്ധ പ്രവർത്തകരാക്കി. അമിത് ഷായുടെ സി എ എ പ്രസ്താവനയെ തുടർന്ന് കേന്ദ്രത്തിൽ ഭരണം ഇല്ലാത്ത കോൺഗ്രസിനെക്കാൾ എൽ ഡി എഫിന് അനുകൂല ന്യൂനപക്ഷ വികാരം ഉണ്ടായി. മുസ്ലീം വോട്ടുകൾ ഇടതു പക്ഷത്തേക്ക് മറിഞ്ഞു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ഡി സി സികളും പുന:സംഘടിപ്പിക്കാനാണ് എ ഐ സി സിയുടെ തീരുമാനം. മുഴുവൻ ഡി സി സി പ്രസിഡൻ്റുമാരെയും മാറ്റും. ഒഴിയാൻ സന്നദ്ധത അറിയിച്ചവരോട് തത്ക്കാലം തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എ ഐ സി സി ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |