കോട്ടയം: ഡി.സി.സി പ്രസിഡന്റ് പദവിയിൽ നിന്ന് ജോഷി ഫിലിപ്പ് തെറിക്കുമെന്നുറപ്പായതോടെ ചരടുവലി ശക്തമാക്കി എ, ഐ ഗ്രൂപ്പുകൾ. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ അടുത്ത മാസം പ്രഖ്യാപിക്കുന്നതോടെ ജില്ലാ നേതൃത്വത്തിലും അഴിച്ചുപണിക്കാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയോട് ആഭിമുഖ്യമുള്ളവരെ പ്രസിഡന്റാക്കുന്ന പതിവ് രീതിക്ക് മാറ്റമുണ്ടാകണമെന്ന ആവശ്യം ഉയർത്തി ഐ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട്.
ജോഷി ഫിലിപ്പ് പരാജയമാണെന്ന് ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുൻപേ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസടക്കം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ജോസ് വിഭാഗം മുന്നണി വിട്ടതും ത്രിതല പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയവും ഗ്രൂപ്പിനതീതമായി പുതിയ ആളുകൾ വരണമെന്ന ആവശ്യം ശക്തമാകാൻ കാരണമായി. പ്രതിപക്ഷ നേതാവിലൂടെ ഉണ്ടായ തലമുറമാറ്റം ജില്ലയിലും പ്രതിഫലിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ കോട്ടയത്ത് പരിചയ സമ്പന്നർ മതിയെന്ന നിലപാടുള്ളവരുമുണ്ട്.
തലമുറമാറ്റം ഉയർത്തുമ്പോഴും പുതിയ തലമുറയിൽ ജനസ്വാധീനമുള്ള ശക്തനായ ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ജോഷി ഫിലിപ്പിന് പകരം ഫിൽസൺ മാത്യൂസിനെ പ്രസിഡന്റാക്കാനാണ് ഉമ്മൻചാണ്ടിയുടെ നീക്കം. യാക്കോബായ മേഖലകളിൽ പാർട്ടിക്കുണ്ടായ തിരിച്ചടി ഫിൽസണിലൂടെ നികത്താമെന്ന കണക്ക് കൂട്ടലുണ്ടെങ്കിലും തലമുറ മാറ്റത്തെ എതിർക്കുന്നവർ കെ.സി.ജോസഫിന്റെ പേര് വീണ്ടും ഉയർത്തുന്നുണ്ട്. എന്നാൽ കെ.സി.വരുന്നതിനോട് തിരുവഞ്ചൂർ രാധാകൃഷ്ണന് യോജിപ്പില്ല. യൂജിൻ ജോസഫ് അടക്കമുള്ളവർ തിരുവഞ്ചൂരിന്റെ പട്ടികയിലുണ്ട്.
കാലാകാലങ്ങളായി എ ഗ്രൂപ്പിന്റെ കുത്തകയായ പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഫിലിപ്പ് ജോസഫ്, വിശാല ഐ ഗ്രൂപ്പിലെ ജോസി സെബാസ്റ്റ്യൻ എന്നിവരും കരുക്കൾ നീക്കുന്നുണ്ട്. കോട്ടയത്ത് പ്രവർത്തനം കേന്ദ്രീകരിക്കാൻ ജോസഫ് വാഴയ്ക്കനും ആഗ്രഹമുണ്ട്. മുൻ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയെ തിരികെ വിളിക്കണമെന്ന ആവശ്യവും ഉയർന്നുണ്ട്.
നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
നിലവിലെ നേതൃത്വം കഴിവുകെട്ടതാണെന്ന വിമർശനം എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ ഉയർത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടായ പരാജയം ജില്ലയിലെ കോൺഗ്രസ് നാഥനില്ലാ കളരിപോലെ ആയതുകൊണ്ടാണെന്നും നേതൃത്വം നിർജീവമായിരുന്നെന്നും വിമർശനമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യാനായി ചേർന്ന യോഗത്തിലും ഡി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |