മുഴപ്പിലങ്ങാട്: പഞ്ചായത്തിലെ കുഞ്ഞിപ്പുഴ ഭാഗത്ത് കണ്ടൽക്കാടുകൾ വ്യാപകമായി നശിക്കുന്നു. പത്താം വാർഡിൽ ദയ കൾച്ചറൽ സെന്ററിന് സമീപത്താണ് കണ്ടലുകൾ ഉണങ്ങിനശിക്കുന്നത്. ഏക്കറോളം പരന്നുകിടക്കുന്ന ചതുപ്പ് നിലത്തിലെ മദ്ധ്യഭാഗത്തായാണ് മരങ്ങൾ ഉണങ്ങിക്കൊണ്ടിരിക്കുന്നത്. ഫോറസ്റ്റ് വകുപ്പ് വേലികെട്ടി സംരക്ഷിച്ച കണ്ടൽ ചെടികളേറെയും വൻമരങ്ങളായി വളർന്നതാണ്.
കടലിലെ വേലിയേറ്റ സമയത്ത് ഈ ഭാഗത്തെ ചതുപ്പുകളിൽ ഉപ്പുവെള്ളം കയറുന്നത് പതിവാണ്. ഇതുമൂലമാണോ ആരെങ്കിലും ബോധപൂർവ്വം നശിപ്പിക്കുന്നതാണോയെന്ന് വ്യക്തമായിട്ടില്ല. കരയോടു ചേർന്നുള്ള മരങ്ങൾക്ക് കേടുപാടുകളില്ല. മദ്ധ്യഭാഗത്ത് മാത്രമാണ് നാശം നേരിടുന്നത്. ചതുപ്പ് കൈയേറാനുള്ള തന്ത്രമാണിതെന്ന് പരിസരവാസികളും സംശയിക്കുന്നു. കരയോടു ചേർന്ന ഭാഗത്ത് നാശമുണ്ടാകുമ്പോൾ കള്ളി വെളിച്ചത്താകുമെന്ന കണക്കുകൂട്ടലിലാകാം മദ്ധ്യ ഭാഗത്തെ ചെടികളെ നശിപ്പിക്കാനുള്ള നീക്കമെന്നാണ് സംശയം. അല്ലെങ്കിൽ കണ്ടലുകൾക്ക് അജ്ഞാതരോഗം വന്നതാകാനും സാധ്യതയുണ്ട്.
പാരയായി നെല്ലും മീനും പദ്ധതി
കൃഷിവകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന 'നെല്ലും മീനും പദ്ധതി'യുടെ മറവിൽ കണ്ണൂരിൽ വൻതോതിൽ കണ്ടൽക്കാട് വെട്ടിനശിപ്പിച്ചിരുന്നു. കണ്ണൂരിലെ പ്രാദേശിക പാരമ്പര്യ കൃഷിരീതിയായ കൈപ്പാട് കൃഷി സംബന്ധിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള അജ്ഞത മുതലെടുത്തും തെറ്റിദ്ധരിപ്പിച്ചുമാണ് സർക്കാരിൽ നിന്ന് ഇതിനാവശ്യമായ സാമ്പത്തികസഹായവും അനുമതിയും ചിലർ സമ്പാദിച്ചതെന്നാണ് ആക്ഷേപം. കണ്ടൽക്കാട് വെട്ടിത്തെളിച്ച് 'പൊറ്റ' കൂട്ടാൻ കഴിയില്ലെന്ന് പ്രാഥമികമായ ധാരണയുള്ളവർക്കു പോലും അറിയാം. അതിശക്തമായ വേരുകളാണ് കണ്ടൽക്കാടുകളുടെ പ്രധാന സവിശേഷത. കൈപ്പാട് കൃഷിക്ക് ആദ്യം ചെയ്യേണ്ട പൊറ്റകൂട്ടൽ കണ്ടൽക്കാട് വെട്ടിത്തെളിച്ച സ്ഥലത്ത് സാദ്ധ്യമല്ല. ചേറിൽ ആണ്ടിറങ്ങിയ വേരുകൾ നിലനിൽക്കെ കൈക്കോട്ട് ഉപയോഗിച്ച് ചേറുകൊത്തിക്കൂട്ടി കൂനയുണ്ടാക്കാനാവില്ല. അതിന് പകരം സർക്കാർ നൽകുന്ന സാമ്പത്തിക സഹായം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ എക്സ്‌കവേറ്റർ പോലുള്ള യന്ത്രങ്ങൾ ആഴത്തിൽ ചെളിമണ്ണിളക്കിയെടുത്ത് ചുറ്റിലും ചിറകെട്ടുകയും ആഴമേറിയ ഭാഗത്തെ ഉപ്പുനഞ്ച് കലർന്ന അടിമണ്ണ് കൊത്തിക്കൂട്ടി കൃഷിയിറക്കാനുമാണ് ശ്രമിക്കുന്നത്.
രണ്ടു മഹാപ്രളയങ്ങൾ കേരളത്തിന്റെ പാരിസ്ഥിതിക മേഖലയെ തകിടം മറിച്ച ശേഷമാണ് അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കണ്ടൽക്കാടുകൾക്കു നേരെ നശീകരണപ്രവർത്തനങ്ങൾ നടക്കുന്നത്. കണ്ടലുകൾ ഒരു നാടിന്റെ ജൈവവൈവിദ്ധ്യമാണ്. അവ സംരക്ഷിക്കാൻ ഫോറസ്റ്റ് അധികൃതർ നടപടി സ്വീകരിക്കണം-
പി.കെ. അർഷാദ്, വാർഡ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |