കൊച്ചി: നയപരമായ തീരുമാനത്തിൽ കുടുങ്ങി ബിവറേജസ് കോർപ്പറേഷന്റെ ഹോംഡെലിവറി പ്രതീക്ഷ രണ്ടാം വട്ടവും മുടങ്ങിയതോടെ തിരിച്ചുവരവിനൊരുങ്ങി ബെവ്ക്യൂ ആപ്പ്. അനുമതി ലഭിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനകം ബെവ്ക്യൂ റെഡിയാകും. ആപ്പിന്റെ നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് മിനുക്കുപണികളിലാണ്. സർക്കാർ അറിയിപ്പൊന്നും ഫെയർകോഡിന് ലഭിച്ചിട്ടില്ല. ആപ്പ് വഴിയുള്ള ബുക്കിംഗ് സംവിധാനത്തിനാണ് കൂടുതൽ പരിഗണന നൽകുകയെന്ന എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്റെ പ്രസ്താവനയിലാണ് പ്രതീക്ഷ.
കൊവിഡ് രണ്ടാം തരംഗത്തിൽ ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടിയിടേണ്ടി വന്നതോടെയാണ് വരുമാന നഷ്ടം നികത്താൻ ബിവറേജസ് കോർപ്പറേഷൻ ഹോം ഡെലിവറി വീണ്ടും പരിഗണിച്ചത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും മുൻ എക്സൈസ് മന്ത്രി അനുമതി നൽകിയില്ല. പുതിയ മന്ത്രിസഭ അധികാരത്തിലേറിയപ്പോഴും തീരുമാനത്തിൽ മാറ്രമുണ്ടായില്ല. ഫെയർകോഡ് ടെക്നോളജീസുമായുള്ള കരാർ ഈ മാസം വരെയുണ്ട്.
ഹോം ഡെലിവറിക്ക് തിരിച്ചടി
• കേരള വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി ആവശ്യം
• അബ്കാരി ഷോപ്പ് ഡിസ്‌പോസൽ റൂളിൽ മാറ്റം
• മദ്യനയത്തിലെ മന്ത്രിസഭായോഗ തീരുമാനം
• ഡെലിവറി ബോയിക്ക് അളവിൽ കൂടുതൽ മദ്യം കൈവശം വയ്‌ക്കേണ്ടിവരൽ, ഇതിനായി ചട്ട ഭേദഗതി
ആപ്പ് വഴിയുള്ള ബുക്കിംഗ് സംവിധാനമാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞതായി കണ്ടു. അറിയിപ്പ് ലഭിച്ചിട്ടില്ല. ഞങ്ങൾ തയ്യാറാണ്. മാറ്റങ്ങൾക്ക് അനുസരിച്ച് ഒന്നോ രണ്ടോ ദിവസത്തെ കാലതാമസം മാത്രമേ വേണ്ടൂ.
എം.ജി.കെ വിഷ്ണു,
സി.ഇ.ഒ ബെവ്ക്യൂആപ്പ്
മറ്റ് ചില സാദ്ധ്യത കൂടി പരിഗണിക്കുന്നു. ലോക്ക്ഡൗണിന് ശേഷം തീരുമാനമുണ്ടായേക്കാം. ഇതുവരെ 1000 കോടിയുടെ നഷ്ടമുണ്ടായി.
യോഗേഷ് ഗുപ്ത എം.ഡി,
ബിവറേജസ് കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |